ജില്ലയിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട തടസങ്ങള്‍ നീങ്ങുകയാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. വരുന്ന വ്യാഴാഴ്ച ബില്‍ നിയസഭയില്‍ അവതരിപ്പിക്കുകയും തുടര്‍ന്ന് അത് നിയമമാവുകയും ചെയ്യുന്നതോടെ ഇടുക്കിക്ക് ചരിത്രപരമായ നേട്ടമാണ് കൈവരിക. പട്ടയങ്ങള്‍ക്കും നിര്‍മ്മിതികള്‍ക്കും നിയമപരിരക്ഷ ലഭിക്കുന്നതിനുള്ള അവസരമാണ് ഉണ്ടാവുക.

പാമ്പാടുംപാറ ഗ്രാമപഞ്ചായത്തിലെ എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കുന്ന ജലജീവന്‍ മിഷന്‍ പദ്ധതിയുടെ പ്രവര്‍ത്തന ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കുന്നതിന് ജലജീവന്‍ മിഷനിലൂടെ ബൃഹത്തായ പദ്ധതിയാണ് നടപ്പാക്കുന്നത്. കൂട്ടായ പരിശ്രമത്തിലൂടെ സമയബന്ധിതമായി പ്രവര്‍ത്തി പൂര്‍ത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.

പരിപാടിയില്‍ നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ടി കുഞ്ഞ് അധ്യക്ഷത വഹിച്ചു. അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തി. പാമ്പാടുംപാറ ഗ്രാമപഞ്ചായത്തില്‍ 4998 കുടിവെള്ള കണക്ഷനുകള്‍ നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് 7618.54 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. അഞ്ചുരുളി ജലാശയമാണ് പദ്ധതിയുടെ സ്രോതസ്.

അഞ്ചുരുളിയില്‍ സ്ഥാപിക്കുന്ന 35 എം എല്‍ ഡി ശുദ്ധീകരണ പ്ലാന്റില്‍ നിന്നും വെള്ളം പമ്പു ചെയ്ത് ചക്കക്കാനം പൂവേഴ്‌സ് മൗണ്ട്, ഈടന്‍ ഗാര്‍ഡന്‍, പാമ്പാടുംപാറ എസ്റ്റേറ്റ് എന്നിവിടങ്ങളിലെ ജല സംഭരണികളിലെത്തിക്കുകയും അവിടെനിന്നും വിവിധ അളവുകളിലുള്ള വിതരണ ശൃംഖല വഴി പഞ്ചായത്തിലെ എല്ലാ ഭവനങ്ങളിലും കുടിവെള്ള കണക്ഷന്‍ നല്‍കി ശുദ്ധജലം വിതരണം ചെയ്യുന്നതാണ് പദ്ധതി.

പാമ്പാടുംപാറ പഞ്ചായത്തിലെ വിതരണ ശൃംഖല സ്ഥാപിക്കലും, കുടിവെള്ള കണക്ഷന്‍ നല്‍കുന്ന പ്രവര്‍ത്തനങ്ങളുമാണ് ആദ്യ ഘട്ടമെന്ന നിലയില്‍ ആരംഭിക്കുന്നത്. പദ്ധതി പ്രകാരം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങള്‍ 2 സോണുകളാക്കി തിരിച്ച് 185 കിലോമീറ്റര്‍ നീളത്തില്‍ വിതരണ ശൃംഖലകള്‍ സ്ഥാപിച്ച് 4996 കണക്ഷനുകള്‍ നല്‍കും. 2024 ഓടെ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം.

കല്ലാര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ കേരള വാട്ടര്‍ അതോറിറ്റി കട്ടപ്പന പ്രോജക്ട് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സുധീര്‍ എം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സരിത രാജേഷ്, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി വി ആനന്ദ്, മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് മോഹനന്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികളായ ഷിനി സന്തോഷ്, സി എസ് യശോധരന്‍, ബേബിച്ചന്‍ ചിന്താര്‍മണി, മുകേഷ് മോഹനന്‍, ആരിഫ അയ്യൂബ്, വിജി അനില്‍കുമാര്‍, ഉഷാമണി രാജന്‍, സുന്ദരപാണ്ടി, മിനി സെബാസ്റ്റ്യന്‍, റൂബി ജോസഫ്, ജോയമ്മ എബ്രഹാം, ജോസ് തെക്കേകുറ്റ്, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ മോളമ്മ സുരേന്ദ്രന്‍, രാഷ്ട്രീയ കക്ഷി നേതാക്കളായ സി സന്തോഷ് കുമാര്‍, ചാക്കോച്ചന്‍ മുക്കാലയില്‍, തുടങ്ങിയവര്‍ പങ്കെടുത്തു.