ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് എരുമേലിയിലെ പാർക്കിംഗ് ഫീസ് ഏകീകരിക്കും. പാർക്കിംഗ് സൗകര്യമേർപ്പെടുത്തുന്ന വിവിധ സ്ഥലങ്ങളിലെ ഫീസാണ് ഏകീകരിക്കുക. ശൗചാലയങ്ങൾ ഉപയോഗിക്കുന്നതിനുള്ള ഫീസും ഏകീകരിക്കും. ശബരിമല തീർഥാടനത്തിന്റെ ഭാഗമായി ഏർപ്പെടുത്തുന്ന സൗകര്യങ്ങളും ക്രമീകരണങ്ങളും വിലയിരുത്താനായി ജില്ലാ കളക്ടർ വി. വിഗ്നേശ്വരിയുടെ അധ്യക്ഷതയിൽ കളക്ട്രേറ്റിൽ ചേർന്ന ജനപ്രതിനിധി-ഉദ്യോഗസ്ഥതല മുന്നൊരുക്കയോഗത്തിലാണ് തീരുമാനം.

തീർഥാടന മേഖലയിൽ മാലിന്യം കുന്നുകൂടുന്നത് തടയാൻ ലേലം ഏറ്റെടുക്കുന്ന സ്ഥാപനങ്ങൾ മാലിന്യം തരംതിരിച്ച് ശേഖരിക്കണമെന്ന നിർദേശം ലേലനിബന്ധനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതു പാലിക്കാത്തവർക്കെതിരേ കർശനനടപടിയെടുക്കും. എരുമേലിയിലെ ശൗചാലയങ്ങളുടെ സെപ്റ്റിക് ടാങ്ക് അടിയന്തരമായി ശുചീകരിക്കുന്നതിന് ദേവസ്വം ബോർഡിന് നിർദ്ദേശം നൽകി. ജലാശയങ്ങളിൽ ശൗചാലയമാലിന്യം കലരാതിരിക്കാൻ കർശന നടപടിയെടുക്കും. കടകളിലും സ്ഥാപനങ്ങളിലും ജോലിക്കെത്തുന്നവർ കേസുകളിൽ ഉൾപ്പെട്ടവരല്ലെന്ന് പൊലീസ് ഉറപ്പുവരുത്തും. പൊലീസിന്റെ നേതൃത്വത്തിൽ കടകളിലുള്ളവർക്ക് തിരിച്ചറിയൽ കാർഡ് നൽകും. കൂടുതൽ നിരീക്ഷണ കാമറകളും നിരീക്ഷണ ടവറും സ്ഥാപിക്കും.

മേഖലയിലേക്കുള്ള ഇടറോഡുകൾ ഗതാഗതയോഗ്യമാണെന്ന് ഉറപ്പുവരുത്താൻ പൊതുമരാമത്ത് നിരത്തു വിഭാഗത്തിന് നിർദേശം നൽകി. ദിശാസൂചന ബോർഡുകൾ, റിഫ്‌ളക്ടറുകൾ, അപകടമുന്നറിയിപ്പ് ബോർഡുകൾ എന്നിവ ഇല്ലാത്ത സ്ഥലങ്ങളിൽ സ്ഥാപിക്കും.

കണമല, ഓരുങ്കൽ കടവ്, കൊരട്ടിപാലം, കഴുതകടവ് തുടങ്ങി എല്ലാ കടവുകളിലും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും. എരുമേലി, കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയടക്കം സമീപ ആശുപത്രികളിൽ ആവശ്യത്തിന് ജീവനക്കാരെ നിയോഗിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിർദേശം നൽകി.

ഈ ആശുപത്രികളിൽ മരുന്നുകളും ആന്റിവെനം, ആന്റി റാബീസ് എന്നിവയും ഉറപ്പാക്കാനും നിർദേശിച്ചു. ഐ.സി.യു. സംവിധാനത്തോടെയുള്ള ആംബുലൻസ് എരുമേലിയിൽ എല്ലാദിവസവും ഉണ്ടാകും. ആവശ്യമായ മെഡിക്കൽ സംഘത്തെ നിയമിക്കാനും ഹോട്ടലുകൾക്ക് ഹെൽത്ത് കാർഡ് നൽകുന്നതിനും ഡി.എം.ഒയെ ചുമതലപ്പെടുത്തി. ആയുർവേദ-ഹോമിയോ മെഡിക്കൽ സംഘത്തിന്റെ സേവനം കടപ്പാട്ടൂർ, എരുമേലി, ഏറ്റുമാനൂർ ഇടത്താവളങ്ങളിൽ ഏർപ്പെടുത്തും.

എല്ലാ ഇടത്താവളങ്ങളിലും എരുമേലി മേഖലയിലും തടസമില്ലാതെ വൈദ്യുതി വിതരണം ചെയ്യാൻ കെ.എസ്.ഇ.ബി.യ്ക്ക് നിർദേശം നൽകി. ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാനുള്ള പോയിന്റ് സ്ഥാപിക്കാനും നിർദേശിച്ചു. തെരുവ് വിളക്കുകളും ഹൈമാസ്റ്റ് ലൈറ്റുകളും പ്രവർത്തിക്കുന്നുണ്ടെന്ന് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും കെ.എസ്.ഇ.ബി.യും ഉറപ്പാക്കണം.

എല്ലാ ഹോട്ടലുകളിലും അഞ്ചു ഭാഷകളിൽ വിലവിവരപ്പട്ടിക പ്രദർശിപ്പിക്കണം. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക പരിശോധന നടത്തും. 24 മണിക്കൂറും ശുദ്ധജലലഭ്യത ഉറപ്പാക്കാൻ ജല അതോറിറ്റിക്ക് നിർദേശം നൽകി. അടിയന്തരസാഹചര്യങ്ങൾ നേരിടുന്നതിന് ഫയർ എൻജിനുകളും സ്‌കൂബ ഡൈവിംഗ് ടീമും സജ്ജമാണെന്ന് ഫയർ ആൻഡ് റസ്‌ക്യൂ വിഭാഗം അറിയിച്ചു. അനധികൃതമദ്യ നിർമാണവും വിൽപ്പനയും തടയാൻ കർശന പരിശോധന നടത്തുമെന്ന് എക്‌സൈസ് വകുപ്പ് അറിയിച്ചു. ഇടത്താവളങ്ങളിൽ അടിസ്ഥാന സൗകര്യമുറപ്പാക്കണമെന്നും കളക്ടർ നിർദേശിച്ചു.

അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ജി. നിർമ്മൽ കുമാർ, ഡെപ്യൂട്ടി കളക്ടർ സോളി ആന്റണി, വിവിധ വകുപ്പുകളുടെ മേധാവികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.