സംസ്ഥാനത്ത് മുഴുവൻ ഗ്രാമീണ ഭവനങ്ങളിലും കുടിവെള്ളം എത്തിക്കുന്നതിനുള്ള പ്രവൃത്തികളുടെ ടെൻഡർ പൂർത്തിയായതായി ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. എഴുമറ്റൂർ ഗ്രാമ പഞ്ചായത്ത് സമ്പൂർണ കുടിവെള്ള പദ്ധതി നിർമ്മാണോദ്ഘാടനം തെള്ളിയൂർകാവ് ജി ജി ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

എല്ല ഭവനങ്ങളിലും ടാപ്പിലൂടെ ശുദ്ധജലം  എത്തിക്കുന്ന പദ്ധതിക്ക് സംസ്ഥാനം  വലിയ തോതിൽ പിന്തുണ നൽകുന്നു. ജല സാന്നിധ്യം കൂടുതൽ ഉണ്ടെങ്കിലും സംസ്ഥാനത്ത് ഭൂഗർഭ ജലം കുറയുകയും കടലിലെ ജലനിരപ്പ് ഉയരുകയും ചെയുന്ന അവസ്ഥയാണ് ഉള്ളത്.
നല്ല സ്രോതസുകളിൽ നിന്നു ജലമെടുത്ത്  പദ്ധതികൾ ആവിഷ്കാരിക്കുന്നതിന് സർക്കാർ പ്രാധ്യാനം നൽകുന്നു. എംഎൽഎയുടെ ശ്രമഫലമായി റാന്നി മണ്ഡലത്തിൽ  ആദ്യഘട്ടത്തിൽ തന്നെ എല്ലാ വീടുകളിലും ശുദ്ധജലം എത്തിക്കുന്നതിനു സമ്പൂർണ്ണ അനുമതി നേടി. പദ്ധതി നടത്തിപ്പിന് എം എൽ എ, എം പി, ത്രിതല പഞ്ചായത്ത് പ്രവർത്തകർ  പ്രവർത്തിച്ചതായും മന്ത്രി പറഞ്ഞു.

എഴുമറ്റൂർ പഞ്ചായത്തിന്റെ കാലങ്ങളായുള്ള പ്രശ്നത്തിന് പരിഹാരം കാണുന്നതിനുള്ള ശ്രമമാണ്  സഫലമാകുന്നതെന്ന്  അധ്യക്ഷത വഹിച്ച് അഡ്വ. പ്രമോദ് നാരായൺ എംഎൽഎ പറഞ്ഞു. 80.6 കോടി രൂപ ചെലവഴിച്ചു നടത്തുന്ന  പ്രവർത്തനത്തിലൂടെ വലിയൊരു നേട്ടമാണ് കൈവരിക്കുന്നത്.  പി.എച്ച് സി നിർമാണം, സ്‌കൂൾ, റോഡ് വികസനം തുടങ്ങി നിരവധി വികസന പ്രവർത്തനങ്ങൾ  എഴുമറ്റൂർ ഗ്രാമ പഞ്ചായത്തിൽ നടക്കുന്നതായും എംഎൽഎ പറഞ്ഞു

കേന്ദ്ര സംസ്ഥാന ഗ്രാമ പഞ്ചായത്തുകൾ ഒത്തു ചേർന്നു നടത്തുന്ന പദ്ധതി നാടിന്റെ മുഖഛായ മാറ്റുമെന്ന് ആന്റോ ആന്റണി എം പി പറഞ്ഞു. ശുദ്ധജലം ലഭ്യമാകാത്തത് രോഗങ്ങൾക്ക് കാരണം ആകുന്നു.  ജലജീവൻ പദ്ധതിയിലൂടെ ഗുണമേന്മയുള്ള ശുദ്ധജലം വീടുകളിൽ എത്തുമെന്നും എം പി പറഞ്ഞു.
ജല്‍ ജീവന്‍ മിഷനിലൂടെ 25.97 കോടി രൂപ ചെലവഴിച്ചാണ് എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ 4519 കുടുംബങ്ങള്‍ക്ക് പ്രവര്‍ത്തനക്ഷമമായ ഗാര്‍ഹിക കുടിവെള്ള കണക്ഷന്‍ നല്‍കുന്ന പദ്ധതി നടപ്പാക്കുന്നത്.
ജില്ലാ കളക്ടർ എ. ഷിബു, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിജി പി ഏബ്രഹാം,
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കെ വത്സല,വൈസ് പ്രസിഡന്റ് ഉണ്ണി പ്ലാച്ചേരി,
ജല അതോറിറ്റി അംഗം ഉഷാലയം ശിവരാജൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജിജി മാത്യു, കേരള വാട്ടർ അഥോറിറ്റി ടെക്നിക്കൽ മെമ്പർ ജി. ശ്രീകുമാർ, ബ്ലോക്ക്‌, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.