ജനങ്ങൾ നൽകിയത് സർക്കാറിന്റെ തെളിമയാർന്ന നയത്തിനുള്ള അംഗീകാരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വണ്ടൂർ വി.എം.സി ഹയർ സെക്കൻഡറി സ്‌കൂൾ മൈതാനത്ത് നടന്ന വണ്ടൂർ മണ്ഡലം നവകേരള സദസ്സിൽ മുഖ്യപ്രഭാഷണം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഗീയതയ്‌ക്കെതിരെ ശക്തമായ നിലപാടെടുക്കുന്നതിനാൽ കേന്ദ്രസർക്കാർ കേരളത്തോട് കടുത്ത വിവേചനം കാണിക്കുകയാണ്.

നിരവധി നേട്ടങ്ങൾ കേരളം കൈവരിച്ചെങ്കിലും ഇനിയും മുന്നേറാനുണ്ട്. കാലാനുസൃതമായ പുരോഗതി നേടിയില്ലെങ്കിൽ കേരളം പിന്നോട്ട് പോകും. ഭാവിതലമുറ നമ്മെ ചോദ്യം ചെയ്യും. കേരളത്തിന്റെ മുന്നേറ്റത്തിന് തടസ്സമായി നിൽക്കുകയാണ് കേന്ദ്ര സർക്കാരിന്റെ നിഷേധാത്മക സമീപനം. കേന്ദ്ര സമീപനം നാടിനെ മുന്നോട്ട് നയിക്കാൻ സഹായകരമല്ല. ഏറ്റവും കൂടുതൽ സാമ്രാജ്യത്വ വിരുദ്ധത സ്വീകരിച്ച രാജ്യം ഇന്ന് സാമ്രാജ്യത്വത്തിനൊപ്പമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ എൻ.കണ്ണൻ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ അഹമ്മദ് ദേവർകോവിൽ, ജി.ആർ അനിൽ, എം.ബി രാജേഷ് എന്നിവർ പ്രസംഗിച്ചു. നവകേരള സദസ്സ് സംഘാടക സമിതി ജനറൽ കൺവീനർ ടി. പ്രവീൺ സ്വാഗതം പറഞ്ഞു.

കരുവാരക്കുണ്ട് 110 കെ.വി സബ്‌സ്റ്റേഷന് സൗജന്യമായി സ്ഥലം വിട്ടുനൽകിയ കാളികാവ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശൈലേഷ് പട്ടിക്കാടൻ ഭൂമിയുടെ രേഖ ചടങ്ങിൽ വെച്ച് മുഖ്യമന്ത്രിക്ക് കൈമാറി. വണ്ടൂർ വി.എം.സി ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിയായ എസ് സജിത്ത് കളർ പെൻസിൽ ഉപയോഗിച്ച് വരച്ച ഛായാചിത്രം മുഖ്യമന്ത്രിക്ക് സമ്മാനിച്ചു.