വിശപ്പു രഹിത കേരളത്തിനായുള്ള തീവ്ര ശ്രമത്തിൽ സർക്കാർ അടിയുറച്ച് നിൽക്കുമെന്നും പരിപൂർണ്ണ വിജയം കൈവരിക്കുമെന്നും ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ. ചേലക്കര നവകേരള സദസ്സിൻ്റെ ഭാഗമായി ചെറുതുരുത്തി ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ സംസാരിക്കുകയായിരുന്നു മന്ത്രി. അതിദരിദ്രർ ഇല്ലാത്ത കേരളം 2025 നവംബർ ഒന്നോടെ കൈവരിക്കും. എല്ലാവർക്കും ഭക്ഷണം എന്ന വലിയ ഉത്തരവാദിത്തത്തെ സർക്കാർ ഏറ്റെടുത്തു വിജയത്തിൽ എത്തിക്കും. ഇതോടൊപ്പം മികച്ച നിലവാരത്തിൽ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യാൻ സാധിക്കുന്നത് സർക്കാരിന്റെ നേട്ടമാണെന്നും മന്ത്രി പറഞ്ഞു.

മുൻഗണന വിഭാഗത്തിൽ അനർഹരായവർ കടന്നുകൂടിയതിനെ തിരിച്ചു പിടിക്കാൻ സാധിച്ചതും ഭരണ നേട്ടമാണ്. അർഹരായ 3,66,397 കുടുംബങ്ങൾക്ക് മുൻഗണന റേഷൻ കാർഡ് നൽകാൻ കഴിഞ്ഞു. 24 മണിക്കൂറിനുള്ളിൽ റേഷൻ കാർഡ് ലഭ്യമാക്കാൻ തക്കവണ്ണം നടപടിക്രമങ്ങളെ ലഘൂകരിക്കാൻ കഴിഞ്ഞതും ചരിത്രത്തിൻ്റെ ഭാഗമായി.

ഡിസംബർ 15 വരെ അനർഹരെ കുറിച്ചു പരാതികൾ അറിയിക്കാൻ റേഷൻകടകളിൽ പരാതി പെട്ടികൾ സ്ഥാപിച്ചിട്ടുണ്ട്. പേര് വെളിപ്പെടുത്താതെ അനർഹരുടെ വിവരങ്ങൾ അറിയിക്കാൻ സംവിധാനമുണ്ട്. ഈ സാഹചര്യത്തെ പൊതുജനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.

എൻ എഫ് എസ് ആക്ട് പ്രകാരം 43 ശതമാനം മാത്രം ഭക്ഷ്യധാന്യമെന്ന 2013 ലെ കേന്ദ്ര നിലപാടിനെ തിരുത്തിക്കുറിച്ച് 2016 ൽ മുഴുവൻ ബിപിഎൽ കുടുംബങ്ങൾക്കും സൗജന്യ റേഷൻ നടപ്പിലാക്കിയത് ഭരണയാത്രയിലെ നാഴികക്കല്ലായി. വീട്ടുമുറ്റത്ത് ഭക്ഷ്യധാന്യമെന്നതും യാഥാർത്ഥ്യമായി. തൃശ്ശൂർ ജില്ലയിലെ 14 ഊരുകളിലടക്കം സംസ്ഥാനത്ത് 134 ഊരുകളിൽ വിജയകരമായി ഭക്ഷ്യധാന്യങ്ങൾ എത്തിക്കാൻ കഴിഞ്ഞുവെന്നതും ചാരിതാർത്ഥ്യം നൽകുന്ന കാര്യങ്ങളാണെന്നും മന്ത്രി ജി.ആർ. അനിൽ പറഞ്ഞു.

കേരള ജനതയെ ഒന്നാകെ ഒരുപോലെ കാണുന്ന സർക്കാരാണിത്. സാധാരണ ജനങ്ങളുടെ ആവശ്യങ്ങളെയാണ് സർക്കാർ പ്രഥമമായി പരിഗണിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. വികസന ക്ഷേമ നയങ്ങളെ കൂടുതൽ മെച്ചപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ നവകേരള സൃഷ്ടി ഉറപ്പാക്കുമെന്നും മന്ത്രി ജി.ആർ. അനിൽ പറഞ്ഞു.