സാധാരണക്കാരൻ്റെ പട്ടയമെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ കഴിഞ്ഞ 7 വർഷത്തെ ഭരണമികവിന് കഴിഞ്ഞെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. ഒല്ലൂർ നവകേരള സദസ്സിന് അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 2013 – 16 കാലയളവിൽ ഒല്ലൂർ നിയോജക മണ്ഡലത്തിൽ നൽകിയത് 19 പട്ടയങ്ങൾ മാത്രമാണ്. എന്നാൽ കഴിഞ്ഞ 7 വർഷത്തിനിടെ ഒല്ലൂർ മണ്ഡലത്തിൽ മാത്രം നൽകിയത് 2,282 പട്ടയങ്ങളാണ്. ജനുവരിയോടെ തൃശൂർ ജില്ലയിൽ 4,582 പട്ടയങ്ങൾ നൽകും. മലയോര പട്ടയങ്ങൾക്കായി കാത്തിരിക്കുന്നവർക്ക് അപേക്ഷ സമർപ്പിക്കാൻ സാഹചര്യങ്ങൾ ഇനിയും സൃഷ്ടിക്കും. തുടർന്നുള്ള നടപടികൾ ദ്രുതഗതിയിലാക്കുമെന്നും മന്ത്രി രാജൻ പറഞ്ഞു.കഴിഞ്ഞ ഏഴു വർഷത്തിനിടെ ഒല്ലൂർ മണ്ഡലത്തിൽ 1,628 കോടിയുടെ രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്തിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പുത്തൂർ സുവോളജിക്കൽ പാർക്ക് എക്കാലത്തെയും അഭിമാനം

പിണറായി സർക്കാരിൻ്റെ എക്കാലത്തെയും അഭിമാന നേട്ടമാണ് പുത്തൂർ സുവോജിക്കൽ പാർക്കെന്ന് റവന്യൂ മന്ത്രി കെ രാജൻ. ഈ സർക്കാരിന്റെ സന്താനമായ സുവോളജിക്കൽ പാർക്കിനെ തട്ടിയെടുക്കാൻ വിട്ടുകൊടുക്കില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി അടക്കം വേദി മാറ്റൽ വിഷയത്തിൽ സ്വീകരിച്ചതെന്ന് ഒല്ലൂർ നവകേരള സദസ്സ് വേദിയിൽ മന്ത്രി രാജൻ പറഞ്ഞു. സുവോജിക്കൽ പാർക്കിൻ്റെ പ്രവർത്തനത്തെ മന്ദീഭവിപ്പിക്കാൻ ഉള്ള ശ്രമമാണ് വേദി മാറ്റുന്നത് സംബന്ധിച്ച വിഷയത്തിൽ ഉണ്ടായത്.

സെൻട്രൽ സൂ അതോറിറ്റി അംഗീകരിച്ച മൃഗശാലയുടെ രൂപരേഖയിൽ ഉൾപെടാത്ത സ്ഥലമാണ് നവകേരള സദസ്സ് വേദി ഒരുക്കാൻ തീരുമാനിച്ചിരുന്ന ഇടം. സംരക്ഷിത വനമേഖലയുടെ ഭാഗവും ആയിരുന്നില്ല. എന്നിരുന്നാലും മൃഗശാലയുടെ പ്രവർത്തനങ്ങളെ മന്ദീഭവിപ്പിക്കുന്ന നിലപാട് സ്വീകരിക്കേണ്ടതില്ലെന്ന മുഖ്യമന്ത്രിയുടെ അടക്കം തീരുമാനത്തിൽ നിന്നാണ് വേദി മാറ്റിയതെന്നും മന്ത്രി കെ രാജൻ വ്യക്തമാക്കി.