ക്രിസ്മസ് സമ്മാനമായി 900 കോടി രൂപയുടെ പെൻഷൻ വിതരണം ചെയ്യുമെന്ന് പട്ടികജാതി പട്ടികവർഗ ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ. കുണ്ടറ നിയോജകമണ്ഡലത്തിലെ നവകേരള സദസിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
സർക്കാർ അധികാരത്തിലേറിയ ശേഷം കർഷക തൊഴിലാളി-വാർധക്യ-വിധവ-വികലാംഗ പെൻഷനുകൾ കുടിശ്ശികയില്ലാതെ തീർത്തു കൊടുക്കാനായി. 2021 മുതൽ രണ്ടര വർഷം കൊണ്ട് പെൻഷൻ കൊടുക്കുന്നത് 64 ലക്ഷം ആളുകളിലേക്ക് വർധിപ്പിച്ചാതയും മന്ത്രി പറഞ്ഞു.
സദസിലൂടെ കക്ഷിരാഷ്ട്രീയങ്ങൾക്ക് അതീതമായി നാട് ഒന്നിക്കുകയാണ്. സർക്കാരിന്റെ ദീർഘവീക്ഷണ കാഴ്ചപ്പാടിലൂടെ കേരളം അസാധ്യമായ പലതും സാധ്യമാക്കുകയാണ്. 25 വർഷം കഴിയുമ്പോൾ കേരളം എവിടെയെത്തണമെന്നുള്ള കാഴ്ചപ്പാടാണ് നവകേരള സദസ്സിലൂടെ സർക്കാർ മുന്നോട്ടു വയ്ക്കുന്നത്.
കേരളത്തിലെ പാവപ്പെട്ടവരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ജീവിതത്തിൽ മാറ്റമുണ്ടാകാൻ വേണ്ടിയുള്ള ഇടപെടലാണ് സർക്കാർ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. മലയാളികളുടെ ആത്മാഭിമാനത്തെ തകർക്കുന്ന ഒരു സമീപനവും സർക്കാർ സ്വീകരിക്കില്ല. കഴിഞ്ഞ ഏഴര വർഷക്കാലയളവിൽ അഭിമാനകരമായ മുന്നേറ്റമാണ് നാട് കൈവരിച്ചത് വ്യവസായ രംഗത്ത് ഉൾപ്പെടെ ഇവ പ്രകടമായി. ഒരു വർഷം കൊണ്ട് ഒരു ലക്ഷം സംരംഭങ്ങൾ നടപ്പാക്കുകയെന്ന ലക്ഷ്യം മറികടന്ന് 1,35000 സംരംഭങ്ങൾ എന്ന നേട്ടമാണ് നാട് കൈവരിച്ചത്. ഇനിയും സ്വപ്നതുല്യമായ നേട്ടങ്ങൾ കേരളം കൈവരിക്കുമെന്നും മന്ത്രി പറഞ്ഞു.