കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളും പുതിയ കെട്ടിടങ്ങളും ഭിന്നശേഷിസൗഹൃദ മാക്കാൻ നിർദ്ദേശം നൽകിയതായും മന്ത്രി

ഭിന്നശേഷിക്കാരായ മക്കൾക്കൊപ്പം മാതാപിതാക്കൾക്ക് താമസിച്ചു കഴിയാൻ വഴിയൊരുക്കുന്ന വിധം സർക്കാർ വിഭാവനം ചെയ്ത അസിസ്റ്റീവ് വില്ലേജുകൾ ആദ്യഘട്ടത്തിൽ
തുടങ്ങുന്ന അഞ്ച് സ്ഥലങ്ങൾ പ്രഖ്യാപിച്ചു. കാസർകോട് ജില്ലയിലെ മുളിയാർ, ഉദുമ, മലപ്പുറം ജില്ലയിലെ നിലമ്പൂർ, കൊല്ലം ജില്ലയിലെ പുനലൂർ, തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട എന്നിവിടങ്ങളിലാണ് ഭിന്നശേഷിക്കാർക്കുള്ള അസിസ്റ്റീവ് വില്ലേജുകൾ വരികയെന്ന് വിനോദസഞ്ചാര, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു.

ഭിന്നശേഷി സംസ്ഥാന തല അവാർഡ് വിതരണ പരിപാടി-ഉണർവ് 2023-ചൊവ്വാഴ്ച കോഴിക്കോട് ജെൻഡർ പാർക്കിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

ഭിന്നശേഷി വിഭാഗത്തിന് നിരവധി പദ്ധതികളാണ് സംസ്ഥാന സർക്കാർ ആവിഷ്കരിച്ചു നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
ഈ ആനുകൂല്യങ്ങളും പദ്ധതികളും എല്ലാം ഭിന്നശേഷിക്കാരുടെ അവകാശമാണ്. അവരുടെ അവകാശമാണ് എന്നത് അടിവരയിട്ടു പറയേണ്ടതാണ്.

ഭിന്നശേഷി വിഭാഗത്തെ അവകാശബോധമുള്ളവരും ആത്മവിശ്വാസമുള്ളവരുമാക്കി മാറ്റുക എന്നതാണ് സർക്കാരിന്റെ കാഴ്ചപ്പാട്. കഴിഞ്ഞ ഏഴര വർഷമായി സംസ്ഥാന സർക്കാർ ആ രീതിയിലാണ് പ്രവർത്തിച്ചു വരുന്നത്, മന്ത്രി ചൂണ്ടിക്കാട്ടി.

ബാരിയർ-ഫ്രീ കേരള പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ഇത്തവണ ഭിന്നശേഷിക്കാരായ ലോട്ടറി വില്പനക്കാർക്ക് പുതുവർഷ സമ്മാനമായി 5000 രൂപ വീതം വിതരണം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്.
മുമ്പ് നിർത്തിവെച്ച പദ്ധതിയാണിത്. ഭിന്നശേഷി മേഖലയിൽ ഏർളി ഇന്റർവെൻഷൻ നയപ്രകാരമാണ് തുടക്കത്തിലെ ഇടപെടാൻ സർക്കാർ ശ്രമിക്കുന്നത്. സർക്കാർ ജീവനക്കാരിലെ ഭിന്നശേഷിക്കാർക്ക് സ്ഥാനക്കയറ്റത്തിന് സംവരണം നടപ്പാക്കിയത്, 65 വയസ്സിനു മുകളിലുള്ള ഭിന്നശേഷിക്കാർക്ക് ഡോക്ടറുടെയും സാന്ത്വനപരിചരണ പ്രവർത്തകരുടെയും വാതിൽപടി സേവനം, പൂജപ്പുരയിൽ ഭിന്നശേഷിക്കാർക്കുള്ള ഉപകരണങ്ങൾ നിർമ്മിക്കുന്ന കേന്ദ്രം, തിരുവന്തപുരം മ്യൂസിയത്തിൽ ഭിന്നശേഷിക്കാർക്കായി ആരംഭിച്ച പാർക്ക്, എംപവർമെന്റ് ത്രൂ വൊക്കേഷണലൈസേഷൻ പദ്ധതി തുടങ്ങി ഭിന്നശേഷി വിഭാഗത്തിനായി തുടങ്ങിയ വിവിധ പദ്ധതികൾ മന്ത്രി മുഹമ്മദ് റിയാസ് വിശദീകരിച്ചു. ഭിന്നശേഷി മേഖലയിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നടത്തുന്ന പ്രവർത്തനം പ്രശംസനീയമാണ്. സർക്കാർ സ്ഥാപനങ്ങളായ ‘നിഷ്’, ‘നിപ്മർ’ എന്നിവ ഭിന്നശേഷി മേഖലയിൽ വലിയ പങ്കാണ് വഹിക്കുന്നത്.

കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളും പുതുതായി നിർമിക്കുന്ന കെട്ടിടങ്ങളും ഭിന്നശേഷി സൗഹൃദമാക്കാനുള്ള നിർദ്ദേശം നൽകി കഴിഞ്ഞതായി ഇരു വകുപ്പുകളുടെയും ചുമതല വഹിക്കുന്ന മന്ത്രി കൂട്ടിച്ചേർത്തു.

സ്തുത്യർഹ സേവനം നടത്തിയ ഭിന്നശേഷിക്കാരായ മുപ്പതോളം വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും മന്ത്രി അവാർഡുകൾ സമ്മാനിച്ചു. ഭിന്നശേഷി രംഗത്ത് സംസ്ഥാനതലത്തിൽ മികച്ച
പ്രവർത്തനം നടത്തിയ ജില്ലാ പഞ്ചായത്തായി തെരഞ്ഞെടുക്കപ്പെട്ട കോഴിക്കോട് ജില്ലാ പഞ്ചായത്തിന് വേണ്ടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, വൈസ് പ്രസിഡണ്ട് പി ഗവാസ് എന്നിവർ അവാർഡ് ഏറ്റുവാങ്ങി.

വടകര ആണ് മികച്ച ബ്ലോക്ക് പഞ്ചായത്ത്. മികച്ച നഗരസഭ, എലൂർ. തൃശ്ശൂരിലെ പുന്നയൂർക്കുളം, മലപ്പുറത്തെ പുല്പറ്റ എന്നിവയാണ് മികച്ച ഗ്രാമപഞ്ചായത്തുകൾ. സർക്കാർ തലത്തിൽ മികച്ച ഭിന്നശേഷിസൗഹൃദ സ്ഥാപനം നിഷും മികച്ച ഭിന്നശേഷി സൗഹൃദ റിക്രിയേഷൻ സെൻറർ നിപ്മറുമാണ്.

മലപ്പുറം തവനൂരിലെ പ്രതീക്ഷാ ഭവനാണ് സാമൂഹ്യനീതി വകുപ്പിന് കീഴിലെ മികച്ച സ്ഥാപനം. വയനാട് സ്വദേശി ഷെറിൻ ഷഹാന ടി കെ ആണ് മികച്ച മാതൃകാ വ്യക്തി.

വേദിയിലെ പ്രസംഗം ഭിന്നശേഷിക്കാർക്കായി പരിഭാഷപ്പെടുത്താൻ പരിഭാഷകരെ ഏർപ്പെടുത്തിയിരുന്നു. ഇരുകൈകളും ഇല്ലാത്ത അവസ്ഥയിലും കാലുപയോഗിച്ച് ഡ്രൈവിംഗ് പഠിച്ചു ലൈസൻസ് നേടിയ ജിലുമോൾ മാരിയറ്റ് തോമസിനെ പരിപാടിയിൽ ആദരിച്ചു

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ് എച്ച് പഞ്ചാപകേശൻ, സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ ചെയർപേഴ്സൺ ജയാഡാലി എം വി, ഓർഫനേജ് കൺട്രോൾ ബോർഡ് ചെയർമാൻ എൻ അലി അബ്ദുള്ള, സംസ്ഥാന ഭിന്നശേഷി അഡ്വൈസറി ബോർഡ് അംഗം സുഹിദ പി, സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ എച്ച് ദിനേശൻ, ജില്ലാ സാമൂഹ്യനീതി ഓഫീസർ അഞ്ജു മോഹൻ എന്നിവർ പങ്കെടുത്തു. ഹ്രസ്വചിത്ര മത്സര വിജയികൾക്കുള്ള സമ്മാനദാനവും നടന്നു