ഈ സർക്കാറിന്റെ കാലത്ത് തന്നെ ഡിജിറ്റൽ റീ സർവ്വേ പൂർത്തീകരിക്കുമെന്ന് റവന്യൂ മന്ത്രി

കോഴിക്കോട് നഗര പരിധിയിലെ നിർമ്മാണം പൂർത്തീകരിച്ച രണ്ട് സ്മാർട്ട് വില്ലേജ് ഓഫീസുകൾ റവന്യൂ മന്ത്രി കെ രാജൻ നാടിന് സമർപ്പിച്ചു.വലിയങ്ങാടിയിലുള്ള നഗരം സ്മാർട്ട് വില്ലേജ് ഓഫീസും കസബ പോലീസ് സ്റ്റേഷന് സമീപം കസബ വില്ലേജ് ഓഫീസിന്റെയും ഉദ്ഘാടനമാണ് മന്ത്രി ചൊവ്വാഴ്ച നിർവ്വഹിച്ചത്.ഈ സർക്കാറിന്റെ കാലത്ത് തന്നെ ഡിജിറ്റൽ റീ സർവ്വേ കേരളത്തിൽ പൂർത്തീകരിക്കുമെന്ന് റവന്യൂ മന്ത്രി പറഞ്ഞു.

ഡിജിറ്റൽ സർവ്വേയിലൂടെ കേരളത്തെ അളന്ന് തിട്ടപ്പെടുത്തുകയാണെന്നും ഒരാളുടെയും അതിർത്തി ഇനി കുറ്റി പിഴുതെറിഞ്ഞാൽ മാറ്റാൻ സാധിക്കുന്നതല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അഹമ്മദ് ദേവർകോവിൽ എംഎൽഎ അധ്യക്ഷത വഹിച്ചു. മേയർ ബീന ഫിലിപ്പ് മുഖ്യാതിഥിയായി. ജില്ലാ നിർമ്മിതി കേന്ദ്രം പ്രൊജക്റ്റ് മാനേജർ ഡെന്നീസ് മാത്യു റിപ്പോർട്ട് അവതരിപ്പിച്ചു. കൗൺസിലർമാരായ പി കെ നാസർ, എസ് കെ അബൂബക്കർ , കെ റംലത്ത്, പി ദിവാകരൻ, സോഫിയ അനീഷ്, കെ മൊയ്തീൻ കോയ, സബ് കലക്ടർ ഹർഷിൽ ആർ മീണ, എഡിഎം സി മുഹമ്മദ് റഫീഖ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. ജില്ലാ കലക്ടർ സ്നേഹിൽകുമാർ സിംഗ് സ്വാഗതവും കോഴിക്കോട് തഹസിൽദാർ എ എം പ്രേംലാൽ നന്ദിയും പറഞ്ഞു.

റീ ബിൽഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി 44 ലക്ഷം രൂപ ചെലവഴിച്ചാണ് നഗരം സ്മാർട്ട് വില്ലേജ് ഓഫീസ് പണി പൂർത്തീകരിച്ചത്. നിലവിലെ കെട്ടിടം പൊളിച്ച് മാറ്റി പണി പൂർത്തീകരിച്ച രണ്ട് നില കെട്ടിടത്തിൽ വില്ലേജ് ഓഫീസറുടെ മുറി, സ്പെഷൽ വില്ലേജ് ഓഫീസറുടെ മുറി, ഓഫീസ് ഏരിയ, ജീവനക്കാർക്കുള്ള ശൗചാലയം, കാത്തിരിപ്പ് കേന്ദ്രം, സ്റ്റോറേജ് മുറി, ഡൈനിംഗ് റൂം, പൊതുജനങ്ങൾക്കുള്ള ശൗചാലയം തുടങ്ങിയ സൗകര്യങ്ങളുണ്ട്. ജില്ലാ നിർമ്മിതി കേന്ദ്രമാണ് നിർവ്വഹണ ഏജൻസി .

2021-22 വർഷത്തെ പ്ലാൻ സ്കീം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കസബ സ്മാർട്ട് വില്ലേജ് ഓഫീസ് നിർമ്മാണം പൂർത്തിയാക്കിയത്. 44 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച കെട്ടിടത്തിൽ
വില്ലേജ് ഓഫീസറുടെ മുറി, സ്പെഷൽ വില്ലേജ് ഓഫീസറുടെ മുറി, ഓഫീസ് ഏരിയ, ജീവനക്കാർക്കുള്ള ശൗചാലയം, കാത്തിരിപ്പ് കേന്ദ്രം, സ്റ്റോറേജ് മുറി, ഡൈനിംഗ് റൂം, പൊതുജനങ്ങൾക്കുള്ള ശൗചാലയം തുടങ്ങിയ സൗകര്യങ്ങളുണ്ട്. ജില്ലാ നിർമ്മിതി കേന്ദ്രമാണ് നിർവ്വഹണ ഏജൻസി.