കുട മുതല്‍ കുപ്പായം വരെ.. കരകൗശല വൈവിധ്യവും. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ നിര്‍മിച്ച വിവിധ ഉത്പ്പന്നങ്ങള്‍ കാണാം, വാങ്ങാം. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ പ്രധാന വേദിയായ ആശ്രാമം മൈതാനത്താണ് കൗതുകങ്ങളുടെ ചെപ്പ് തുറക്കുന്ന പ്രദര്‍ശനമേള.

ഉദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിച്ചു. അക്കാദമിക മികവിനോടൊപ്പം തൊഴില്‍ നൈപുണ്യ പ്രവര്‍ത്തനങ്ങളും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യമാണ് ഇവിടെ സാക്ഷാത്കരിക്കപ്പെടുന്നത്. പൊതുവിദ്യാലയങ്ങളില്‍ നല്‍കിവരുന്ന പ്രവൃത്തിപരിചയ ക്ലാസുകളിലൂടെ പ്രത്യേകപരിശീലനം ലഭിച്ച വിദ്യാര്‍ഥികള്‍ നിര്‍മിച്ച ഉത്പ്പന്നങ്ങളാണ് മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കരകൗശല, മൂല്യവര്‍ധിത, നിത്യോപയോഗ ഉത്പന്നങ്ങളുമാണ് വൈവിധ്യമൊരുക്കുന്നത് – അദ്ദേഹം പറഞ്ഞു.

എല്ലാ ജില്ലകളുടെയും പ്രത്യേക കൗണ്ടറുകളാണ് പ്രവര്‍ത്തിക്കുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്, അക്കാഡമിക് അഡീഷണല്‍ ഡയറക്ടര്‍ ഷൈന്‍ മോന്‍, പ്രവര്‍ത്തി പരിചയം സ്‌പെഷ്യല്‍ ഓഫീസര്‍ സുനില്‍കുമാര്‍, ഉദ്യോഗസ്ഥര്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.