ഇരിങ്ങാലക്കുടയിലെ ആദ്യ ഹൈടെക് ബസ് കാത്തിരിപ്പ് കേന്ദ്രം ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു ഉദ്ഘാടനം ചെയ്തു.ഇരിങ്ങാലക്കുട സെന്ററിനോട് ചേർന്ന് താലൂക്ക് ഹോസ്പിറ്റലിന്റെ മുൻവശത്താണ് ആധുനിക സൗകര്യത്തോടുകൂടി ബസ് വെയിറ്റിംഗ് ഷെഡ് നിർമ്മിച്ചിരിക്കുന്നത്. വൈഫെ സൗകര്യം, സോളാര്‍ സിസ്റ്റം, റൂഫീങ്ങ് ലെറ്റുകള്‍, മ്യൂസിക്ക് സിസ്റ്റം, നീരിക്ഷണ ക്യാമറ, മൊബൈല്‍ ചാര്‍ജ്ജിങ് പോര്‍ട്ടുകള്‍ തുടങ്ങി ബുക്ക് ഷെല്‍ഫ് വരെ സജ്ജമാക്കിയിട്ടുണ്ട്. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം രാജേഷ് അശോകന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുടയിലെ ആരാധനാലയങ്ങളും പുരാതന കലാരൂപങ്ങളും ബസ് സ്റ്റോപ്പിൽ ചിത്രീകരിച്ചിട്ടുണ്ട്.

ആശുപത്രിക്ക് മുന്നിലെ കുറഞ്ഞ സ്ഥലത്ത് ഉണ്ടായിരുന്ന കാന പുനര്‍നിര്‍മ്മിച്ച് അതിന് മുകളിലായാണ് 25.2 ചതുരശ്രമീറ്ററില്‍ രണ്ട് ഭാഗങ്ങളായി ബസ് ഷെല്‍ട്ടര്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. 12 ലക്ഷം രൂപയാണ് ബസ് സ്റ്റോപ്പിനായി വകയിരുത്തിയത്.

നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാര്‍ അധ്യക്ഷയായി. വാര്‍ഡ് മെമ്പര്‍ പി ടി ജോര്‍ജ്ജ്, വെള്ളാങ്കലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ വിജയലക്ഷ്മി വിനയചന്ദ്രന്‍, പഞ്ചായത്ത് മെമ്പര്‍മാര്‍, കൗണ്‍സിലര്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവർ പങ്കെടുത്തു.