വന്യമൃഗങ്ങളെ തുരത്തുന്നതിനായി ജില്ലയിലെ കൃഷിയിടങ്ങളില്‍ സ്ഥാപിക്കുന്ന അനധികൃത വൈദ്യുതി വേലികള്‍ അപകട ഭീഷണി ഉയര്‍ത്തുന്നു. അപകടകരമയ വേലികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ തൊട്ടടുത്തുള്ള സെക്ഷന്‍ ഓഫീസില്‍ അറിയിക്കണമെന്ന് കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ അറിയിച്ചു. പരിശോധനകള്‍ വ്യാപകമാക്കുന്നതിനും കര്‍ശനമായ നടപടികള്‍ സ്വീകരിക്കാനും ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ അറിയിച്ചു.

ലൈസന്‍സുള്ളവരും പ്രവൃത്തി പരിചയമുള്ളവരുമായ വ്യക്തികള്‍ നിര്‍മ്മിക്കുന്ന വൈദ്യുത വേലി, ബാറ്ററിയില്‍ നിന്നുള്ള വൈദ്യുതിയില്‍ മാത്രം പ്രവര്‍ത്തിക്കുന്നതും അംഗീകൃത നിലവാരമുള്ളതുമായ ‘ഇലക്ട്രിക് ഫെന്‍സ് എനര്‍ജൈസര്‍’ എന്ന ഉപകരണം സ്ഥാപിച്ച് ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ അംഗികാരം നേടിയ ശേഷം മാത്രമേ പ്രവര്‍ത്തിപ്പിക്കുവാന്‍ അനുവാദമുള്ളൂ. കെ.എസ്.ഇ.ബി കണക്ഷനുകളില്‍ നിന്നുമാണ് ബാറ്ററി ചാര്‍ജ്ജര്‍ പ്രവര്‍ത്തിപ്പിക്കുന്നതെങ്കില്‍ ബന്ധപ്പെട്ട സെക്ഷന്‍ ഓഫീസില്‍ നിന്നും അനുമതി വാങ്ങണം.

മൃഗങ്ങള്‍ കുടുങ്ങിക്കിടക്കാത്ത വിധം ശാസ്തീയമായി നിര്‍മ്മിച്ച വേലിയില്‍ പലഭാഗങ്ങളിലായി മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണം. കെ എസ്.ഇ.ബി.യില്‍ നിന്നും നല്‍കിയിട്ടുള്ള വൈദ്യുതി കണക്ഷനുകളില്‍ നിന്നുള്ള ഉയര്‍ന്ന ശേഷിയുള്ള വൈദ്യിതി നേരിട്ട് വൈദ്യുത വേലികളിലേക്കും മൃഗങ്ങളെ വേട്ടയാടുന്നതിനും മത്സ്യബന്ധനത്തിനും മറ്റും ഉപയോഗിക്കുന്നത് അങ്ങേയറ്റം അപകടകരവും ഗുരുതരമായ നിയമലംഘനവും ശിക്ഷാര്‍മായ കുറ്റവുമാണ്. നിയമ ലംഘനത്തിന് ഇന്ത്യന്‍ ശിക്ഷാ നിയമം നിഷ്‌കര്‍ഷിക്കുന്ന ശിക്ഷാ നടപടികള്‍ക്കു പുറമേ വൈദ്യുതി നിയമം 2003 പ്രകാരവും വന്യ ജീവി സംരക്ഷണ നിയമകാരവുമുള്ള നടപടികളും എടുക്കുന്നതാണെന്നും കെ എസ് ഇ ബി അധികൃതര്‍ അറിയിച്ചു.