വിശ്വാസത്തിന്റെ പേരില്‍ നാട്ടില്‍ കലാപമുണ്ടാക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. വിശ്വാസികള്‍ക്ക് സ്വതന്ത്രമായി മുന്നോട്ടുപോകാനുള്ള സാഹചര്യം നിലവിലുണ്ട്. വര്‍ഗീയ അജന്‍ഡ മുന്‍നിര്‍ത്തി, തെറ്റിധാരണകള്‍ പരത്തി ആശാന്തി സൃഷ്ടിക്കാനിറങ്ങുന്നവരെ ഒറ്റപ്പെടുത്തണം-മന്ത്രി നിര്‍ദേശിച്ചു.
കിഴക്കേ കല്ലട പകല്‍വീടിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മേഴ്‌സിക്കുട്ടിയമ്മ. നാടിന്റെ വികസനവും സമാധാനാന്തരീക്ഷവുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇത് സാക്ഷാത്കരിക്കാന്‍ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ വേണ്ടതുണ്ട്.
വയോജനങ്ങളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനുള്ള നയപരിപാടികള്‍ ആര്‍ദ്രം മിഷന്റെ ഭാഗമായിത്തന്നെ ആവിഷ്‌കരിച്ചിട്ടുണ്ട്. ഇതിനായി തദ്ദേശഭരണ സ്ഥാപനങ്ങള്‍ ബജറ്റ് വിഹിതം മാറ്റിവയ്ക്കുന്നുമുണ്ട്-മന്ത്രി പറഞ്ഞു.
കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. ജൂലിയറ്റ് നെല്‍സണ്‍, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. സന്തോഷ്, കിഴക്കേ കല്ലട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. തങ്കപ്പനുണ്ണിത്താന്‍, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ സി. ബിനു, കെ. രാധാമണി, മറ്റു ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ജില്ലാ പഞ്ചായത്തിന്റെ 2016-17ലെ പദ്ധതി വിഹിതം വിനിയോഗിച്ച് 11 ലക്ഷം രൂപ ചെലവിട്ടാണ് പകല്‍വീടിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്.