സംസ്ഥാനത്തെ മാലിന്യമുക്തമാക്കാനുള്ള കൂട്ടായ ശ്രമങ്ങൾക്കൊടുവിൽ ചരിത്ര നേട്ടത്തിൽ സർക്കാർ. 2025 മാർച്ച് 30ന് അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിവസം ‘മാലിന്യമുക്ത നവകേരള’ പ്രഖ്യാപനം നടത്തി. മാലിന്യത്തെ ഉറവിടത്തിൽ പരമാവധി സംസ്‌കരിക്കൽ, അജൈവ മാലിന്യങ്ങളുടെ ശേഖരണം, സംസ്‌കരണം എന്നിവയ്ക്കായി തദ്ദേശസ്വയംഭരണ വകുപ്പ് വിപുലമായ പദ്ധതികളാണ് ആവിഷ്‌കരിച്ച് നടപ്പാക്കിയത്. ഹരിത കർമ്മ സേനാംഗങ്ങളുടെ എണ്ണം 33,378ൽ നിന്നും 37,134 ആയി. എംപാനൽ ചെയ്ത സ്വകാര്യ ഏജൻസികൾ 74ൽ നിന്നും 284 ആയി. വാതിൽപ്പടി ശേഖരണത്തിൽ വലിയ നേട്ടമാണ് ഹരിതകർമ്മസേന കൈവരിച്ചത്. 2023 മാർച്ചുമായി താരതമ്യം ചെയ്താൽ 2025 മാർച്ച് വരെ സ്ഥാപനങ്ങളിൽ നിന്നും വീടുകളിൽ നിന്നുമുള്ള വാതിൽപ്പടി ശേഖരണം 47 ശതമാനത്തിൽനിന്നും 98 ശതമാനമായി വർധിച്ചു. മിനി എംസിഎഫുകൾ 7446ൽ നിന്നും 19721 ആയി വർധിച്ചു. എംസിഎഫുകൾ 1160ൽ നിന്നും 1330 ആയും ആർആർഎഫുകൾ 87ൽ നിന്നും 192 ആയും ഉയർന്നു.
3557 സിസിടിവി ക്യാമറാ നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തി. എൻഫോഴ്‌സ്‌മെന്റ് പരിശോധനകൾ 2023 മാർച്ചിൽ 1138 മാത്രമായിരുന്നു. ഈടാക്കിയ പിഴ മൂന്ന് ലക്ഷം രൂപയും. 2025 മാർച്ചിൽ 52,202 പരിശോധനയിൽ 5.7 കോടി രൂപ ഫൈൻ ഈടാക്കി. ഇതുവരെ 32,410 വേസ്റ്റ് ബിന്നുകൾ സ്ഥാപിച്ചു.മാലിന്യങ്ങൾ വലിച്ചെറിയുന്നവരെ പിടികൂടുന്നതിനായി ആരംഭിച്ച സിംഗിൾ വാട്സാപ്പ് സംവിധാനത്തിലൂടെ ലഭിച്ച പരാതികളിൻമേൽ വിവിധ തദ്ദേശസ്ഥാപനങ്ങൾ മേയ് 17 വരെ 30.67 ലക്ഷം രൂപ പിഴചുമത്തി. 14,50,930 രൂപ നിലവിൽ ഈടാക്കിയിട്ടുണ്ട്. നിയമലംഘനം കണ്ടെത്തിയാൽ ഇതിന്മേൽ ഈടാക്കുന്ന തുകയുടെ 25 ശതമാനം (പരമാവധി 2,500 രൂപ വരെ) പരാതിക്കാർക്ക് ലഭ്യമാകുന്ന സംവിധാനത്തിൽ ഇതിനകം 37 പേർക്കുള്ള പാരിതോഷികമായി 21,750 രൂപ പ്രഖ്യാപിച്ചിട്ടുണ്ട്.
2025 മാർച്ചിലെ കണക്കുകൾ പ്രകാരം 3060 ടൗണുകൾ (ആകെ തിരഞ്ഞെടുത്ത ടൌണുകളുടെ 98.52%) മാലിന്യമുക്തമായി പ്രഖ്യാപിച്ചു. 3087 മാർക്കറ്റ്/പൊതുസ്ഥലങ്ങൾ മാലിന്യമുക്തമായി പ്രഖ്യാപിച്ചു (ആകെ തിരഞ്ഞെടുത്ത മാർക്കറ്റ്/പൊതുസ്ഥലങ്ങളിൽ 95 .54%). 2,87,409 അയൽക്കൂട്ടങ്ങൾ ഹരിത അയൽകൂട്ടങ്ങളായി പ്രഖ്യാപിച്ചു (ആകെ തിരഞ്ഞെടുത്ത അയൽകൂട്ടങ്ങളിൽ 94.58%).
ആകെ വിദ്യാലയങ്ങളിൽ 14321 വിദ്യാലയങ്ങൾ ഏകദേശം 98.52% വിദ്യാലയങ്ങൾ ഹരിത വിദ്യാലയങ്ങളാക്കി മാറ്റി. 1370 കലാലയങ്ങൾ ഹരിത കലാലയങ്ങളായി പ്രഖ്യാപിച്ചു ഏകാദേശം 95.11%. ആകെ തിരഞ്ഞെടുത്ത സ്ഥാപനങ്ങളിൽ 57201 സ്ഥാപനങ്ങൾ (94.69%) സ്ഥാപനങ്ങൾ മാലിന്യമുക്തമായി പ്രഖ്യാപിച്ചു. ആകെ തിരഞ്ഞെടുത്ത വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ 317 കേന്ദ്രങ്ങൾ (75.65%) മാലിന്യമുക്തമായി പ്രഖ്യാപിച്ചു. ആകെയുള്ള 59 മാലിന്യക്കൂനകളിൽ 24 എണ്ണം പൂർണ്ണമായും നീക്കം ചെയ്തു. ബ്രഹ്‌മപുരം ഉൾപ്പെടെ 10 എണ്ണത്തിലെ പണി അവസാനഘട്ടത്തിലാണ്. ദ്രവമാലിന്യ സംസ്‌കരണത്തിന് മുട്ടത്തറ, കൊച്ചി, ഗുരുവായൂർ, പടന്ന പാലം, എറണാകുളം മറൈൻ ഡ്രൈവ്, കലൂർ, എറണാകുളം വെല്ലിങ്ടൺ, ബ്രഹ്‌മപുരം, തൃശൂർ മാടക്കത്ര, കൽപറ്റ എന്നിവിടങ്ങളിൽ പ്ലാന്റുകൾ സ്ഥാപിച്ചത് ദ്രവമാലിന്യ സംസ്‌കരണ രംഗത്ത് സംസ്ഥാനത്തിന് വലിയൊരളവിൽ മുന്നേറ്റം നൽകും. ‘മാലിന്യമുക്ത നവകേരളം’ എന്ന ലക്ഷ്യം യാഥാർത്ഥ്യമാക്കാൻ നിരന്തര പ്രയത്നത്തിലാണ് സർക്കാർ. പൊതുജനങ്ങളുടെ സഹകരണത്തോടെ ശുചിത്വവും ആരോഗ്യകരവുമായ ഒരു നവകേരളത്തിനായി നമുക്ക് ഒത്തുചേർന്ന് പ്രവർത്തിക്കാം.
കരുത്തോടെ കേരളം- 34