കേരളത്തിന്റെ തീരദേശ ജനതയുടെ ക്ഷേമത്തിനും സുരക്ഷിതത്വത്തിനും പ്രാധാന്യം നൽകിക്കൊണ്ട്, മത്സ്യത്തൊഴിലാളി വിഭാഗത്തെ സംരക്ഷിക്കുന്നതിലും സാമൂഹിക പരിരക്ഷ ഉറപ്പാക്കുന്നതിലും സർക്കാർ മാതൃകാപരമായ മുന്നേറ്റമാണ് നടത്തിയത്. ഈ സർക്കാർ നടപ്പാക്കിയ ഏറ്റവും വലിയ പദ്ധതികളിലൊന്നാണ് 2450 കോടി രൂപയുടെ ‘പുനർഗേഹം’ പദ്ധതി. വേലിയേറ്റ രേഖയിൽ നിന്ന് 50 മീറ്ററിനുള്ളിൽ അധിവസിക്കുന്നവരെ സുരക്ഷിതമായി പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ പദ്ധതിയിലൂടെ
2878 കുടുംബങ്ങൾക്ക് പുനരധിവാസം പൂർത്തീകരിക്കാനും 5361 പേർക് പുനരധിവാസം ഉറപ്പാക്കാനും കഴിഞ്ഞിട്ടുണ്ട്. പുനർഗേഹം പദ്ധതി പ്രകാരം സംസ്ഥാനത്തെ മൂന്ന് ജില്ലകളിലായി മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കായി 390 ഫ്‌ളാറ്റുകൾ നിർമ്മിച്ചു നൽകി.1136 ഫ്‌ളാറ്റുകൾ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്.കൂടാതെ, 3561 ഭവനങ്ങൾക്ക് വകുപ്പ് വഴിയും
13043 ഭവനങ്ങൾക്ക് ലൈഫ് മിഷൻ വഴിയും ധനസഹായം നൽകി സ്വന്തമായൊരു വീട് എന്ന സ്വപ്നം സാക്ഷാത്കരിച്ചു.

മത്സ്യമേഖലയുടെ ആഭ്യന്തര ഉൽപാദന വളർച്ചാ നിരക്ക് വർദ്ധിപ്പിക്കാനും മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ സാമ്പത്തിക പിന്നാക്കാവസ്ഥ പരിഹരിക്കാനുമായി കഴിഞ്ഞ ഒൻപത് വർഷത്തിനിടെ 3935.41 കോടി രൂപ ബഡ്ജറ്റിൽ വകയിരുത്തി, ഇതിൽ 3494.22 കോടി രൂപ മത്സ്യമേഖലയിൽ ചെലവഴിച്ചു എന്നത് സർക്കാരിന്റെ പ്രതിബദ്ധത വ്യക്തമാക്കുന്നു. കിഫ്ബി, ഓഖി പാക്കേജ്, ലൈഫ് മിഷൻ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ജലസേചന വകുപ്പ്, ആർ.കെ.ഐ., തൊഴിൽ വകുപ്പ് എന്നിവയെല്ലാം സംയുക്തമായി തീരസംരക്ഷണമടക്കമുള്ള മത്സ്യമേഖലയിലെ
വികസനത്തിനായി 12,000 കോടിയിലധികം രൂപയാണ് ചെലവഴിച്ചു വരുന്നത്.
കാലാവസ്ഥാ മുന്നറിയിപ്പുകൾ, കോവിഡ് തുടങ്ങിയ പ്രതിസന്ധികളാൽ തൊഴിൽ ദിനങ്ങൾ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് കഴിഞ്ഞ വർഷങ്ങളിലായി ആകെ 180 കോടി രൂപയുടെ ധനസഹായം നൽകി. ഗുരുതര രോഗങ്ങൾ ബാധിച്ചവർക്ക് അഞ്ച് വർഷത്തേക്ക് തുടർചികിത്സാ ധനസഹായം നൽകുന്ന ‘സാന്ത്വനതീരം’ പദ്ധതി നടപ്പാക്കി. തീരദേശ ജനങ്ങളുമായി നേരിട്ട് സംവദിക്കാനും അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി പരിഹാരം കാണാനുമായി എല്ലാ തീരദേശ നിയോജക മണ്ഡലങ്ങളിലുമായി 47 കേന്ദ്രങ്ങളിൽ ‘തീരസദസ്സ്’ സംഘടിപ്പിച്ചു.
മത്സ്യത്തൊഴിലാളി മക്കളുടെ വിദ്യാഭ്യാസ ഉന്നമനത്തിനും സർക്കാർ വലിയ പ്രാധാന്യം നൽകുന്നുണ്ട്. 57 തീരദേശ വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 66.35 കോടി രൂപ കിഫ്ബിയിൽ ഉൾപ്പെടുത്തി അനുവദിച്ചു. ‘വിദ്യാതീരം’ പദ്ധതിയിലൂടെ മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് മെഡിക്കൽ, സിവിൽ സർവീസ്, ബാങ്ക് ടെസ്റ്റ് പരീക്ഷാ പരിശീലനം നൽകി വരുന്നു. ഈ പദ്ധതിയിലൂടെ തീരമേഖലയിൽ നിന്ന് 97 ഡോക്ടർമാരെ സൃഷ്ടിക്കാൻ സാധിച്ചു എന്നത് വലിയ നേട്ടമാണ്. പ്രൊഫഷണൽ കോഴ്സുകൾ പഠിക്കുന്നവർക്ക് സാമ്പത്തികാനുകൂല്യങ്ങൾ നൽകുകയും, മാതാപിതാക്കൾ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ ചെലവ് പൂർണ്ണമായും സർക്കാർ ഏറ്റെടുത്തു.
51 മത്സ്യമാർക്കറ്റുകൾ നവീകരിക്കുന്നതിന് കിഫ്ബിയിൽ നിന്നും 142 കോടി രൂപ നീക്കിവച്ചു. പരമ്പരാഗത മത്സ്യബന്ധന യാനങ്ങൾക്ക് ഇൻഷ്വറൻസ് പരിരക്ഷ ഏർപ്പാടാക്കി. പ്രീമിയം തുകയുടെ 90% സർക്കാർ സഹായമാണ്. മത്സ്യബന്ധന ഹാർബറുകളുടെ നടത്തിപ്പിനും പരിപാലനത്തിനുമായി സംസ്ഥാനത്തെ പ്രധാന ഹാർബറുകളിൽ ഹാർബർ മാനേജ്മെന്റ് സൊസൈറ്റികൾ രൂപീകരിച്ചു. മണ്ണെണ്ണയുടെ ലഭ്യതക്കുറവും വിലവർധനയും പരിഗണിച്ച് കൂടുതൽ സുലഭവും ആദായകരവുമായ പെട്രോൾ, ഡീസൽ, എൽപിജി ഇന്ധനങ്ങൾ ഉപയോഗിച്ചുള്ള എൻജിനുകളിലേക്ക് മാറുന്നതിന് സർക്കാർ ധനസഹായം നൽകുന്ന പദ്ധതി ആവിഷ്‌കരിച്ചു.
കടൽമത്സ്യ പ്രജനനത്തിന് സഹായകരമാകുന്ന കൃത്രിമ ആവാസ കേന്ദ്രങ്ങൾ അഥവാ കൃത്രിമപ്പാര് മൊഡ്യൂൾ ഉപയോഗിച്ച് ഉൾക്കടലിൽ സ്ഥാപിക്കുന്ന പദ്ധതി നടപ്പാക്കിയത് മത്സ്യസമ്പത്ത് വർദ്ധിപ്പിക്കാൻ സഹായിക്കും. തിരുവനന്തപുരം ജില്ലയിലെ 42 മത്സ്യഗ്രാമങ്ങളിൽ ഈ നിക്ഷേപം പൂർത്തിയായി. സംസ്ഥാനത്തെ രണ്ടാമത്തെ വലിയ മത്സ്യബന്ധന തുറമുഖം പൊഴിയൂരിൽ യാഥാർത്ഥ്യമാകുന്നു. മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ജീവിത നിലവാരം ഉയർത്താനും അവരുടെ സാമ്പത്തികവും സാമൂഹികവുമായ ഭദ്രത ഉറപ്പാക്കാനും മികച്ച ഇടപെടലുകളാണ് സർക്കാർ നടത്തിവരുന്നത്. ക്ഷേമവും വികസനവും ഒരുമിപ്പിച്ച്, തീരദേശ കേരളത്തിന് ഒരു പുതിയ പ്രതീക്ഷയാണ് സർക്കാർ നൽകിയിരിക്കുന്നത്.
കരുത്തോടെ കേരളം- 37