ഫിഷറീസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വിമൻ (സാഫ്) മത്സ്യത്തൊഴിലാളി സ്ത്രീകളുടെ ശാക്തീകരണത്തിലും സമഗ്ര വികസനത്തിലും കൈവരിച്ച നേട്ടങ്ങൾ ഏറെ ശ്രദ്ധേയമാണ്. കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ വിവിധ പദ്ധതികളിലായി 29.98 കോടി രൂപയാണ് സാഫ് ചെലവഴിച്ചത്. മത്സ്യത്തൊഴിലാളി സമൂഹത്തിലെ വനിതകളെ സംരംഭകരാക്കി സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കുകയാണ് സാഫ്.
സാഫിന്റെ മുൻനിര പദ്ധതികളിലൊന്നായ തീരമൈത്രി- ചെറുകിട തൊഴിൽ സംരംഭങ്ങളിലൂടെ സംസ്ഥാനത്തുടനീളം 2 മുതൽ 5 വരെ മത്സ്യത്തൊഴിലാളി വനിതകൾ അടങ്ങുന്ന നിരവധി യൂണിറ്റുകൾ ആരംഭിച്ചു. ഒരു യൂണിറ്റിന് 5 ലക്ഷം രൂപ വരെ ഗ്രാന്റ് ലഭ്യമാക്കുന്ന ഈ പദ്ധതിയിലൂടെ ടൈലറിംഗ് & ഗാർമെന്റ്സ്, ബ്യൂട്ടിപാർലർ, ഡ്രൈഫിഷ് യൂണിറ്റ്, കാറ്ററിംഗ് & റെസ്റ്റോറന്റ്, പ്രൊവിഷൻ സ്റ്റോർ, ഹോട്ടൽ, മിനി സൂപ്പർമാർക്കറ്റുകൾ, ട്യൂഷൻ സെന്ററുകൾ, ഫ്‌ളോർ മില്ലുകൾ, ബേക്കറി, മെഡിക്കൽ ലാബ്, ഡ്രൈവിങ് സ്‌കൂൾ തുടങ്ങി വൈവിധ്യമാർന്ന സംരംഭങ്ങൾക്കാണ് തുടക്കമിട്ടത്.

മത്സ്യക്കച്ചവടം ചെയ്യാനും മത്സ്യാനുബന്ധ മേഖലയിൽ പണിയെടുക്കുന്ന മത്സ്യത്തൊഴിലാളി വനിതകൾക്ക് തൊഴിലെടുക്കാനുള്ള പ്രവർത്തന മൂലധനമായി വർക്കിംഗ് ക്യാപിറ്റൽ റിവോൾവിംഗ് ഫണ്ട് സാഫ് അനുവദിച്ചു. 2024-25 സാമ്പത്തികവർഷത്തിൽ 856 ഗ്രൂപ്പുകളിലെ 4280 ഗുണഭോക്താക്കൾക്കായി 812.50 ലക്ഷം രൂപ വിതരണം ചെയ്തു. 2021 മുതൽ ഇതുവരെ ആകെ 3527 ഗ്രൂപ്പുകളിലായി 17635 ഗുണഭോക്താക്കൾക്കായി 2501.50 ലക്ഷം രൂപയാണ് വിതരണം ചെയ്തത്.
സംരംഭങ്ങളുടെ സുസ്ഥിരമായ നിലനിൽപ്പിനും ഉപജീവന പ്രവർത്തനങ്ങൾക്കുമായി സാഫ് പ്രത്യേക പദ്ധതികൾ നടപ്പാക്കുന്നു. സംരംഭങ്ങൾ ആരംഭിക്കുന്നതിന് മുൻപ് വനിതകളെ പ്രാപ്തരാക്കാൻ അച്ചീവ്മെന്റ് മോട്ടിവേഷൻ ട്രെയിനിംഗ്, മാനേജ്മെന്റ് ട്രെയിനിംഗ്, ബുക്ക് കീപ്പിംഗ് & അക്കൗണ്ടിംഗ് ട്രെയിനിംഗ് തുടങ്ങിയ വിവിധ പരിശീലന പരിപാടികളും നൽകിവരുന്നു.
ബിസിനസ് മെച്ചപ്പെടുത്താനായി പലിശയില്ലാതെ നൽകുന്ന വർക്കിംഗ് ക്യാപിറ്റൽ റിവോൾവിംഗ് ഫണ്ട് ധനസഹായം വലിയൊരു പിന്തുണയാണ്. എല്ലാ ചെറുകിട സംരംഭങ്ങൾക്കും വിവിധഘട്ടങ്ങളിലായി 25,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെയും, സൂപ്പർമാർക്കറ്റുകൾ, കമ്മ്യൂണിറ്റി പ്രൊവിഷൻ സ്റ്റോറുകൾ, സീ ഫുഡ് സെന്ററുകൾ എന്നിവയ്ക്ക് 1.50 ലക്ഷം രൂപ വരെയും പലിശരഹിത വായ്പ അനുവദിച്ചിട്ടുണ്ട്. ഈ നാല് വർഷ കാലയളവിൽ 480 ലക്ഷം രൂപ റിവോൾവ് ചെയ്തുവരുന്നു.
സംരംഭങ്ങളുടെ സാങ്കേതിക നവീകരണത്തിനും നൂതന ഉപകരണങ്ങൾ വാങ്ങുന്നതിനും ടെക്നോളജി ഇംപ്രൂവ്മെന്റ് ധനസഹായം ഒരു ഗ്രൂപ്പിന് 50,000 രൂപ വരെ തിരിച്ചടവില്ലാത്ത ഗ്രാന്റായി അനുവദിച്ചു. ആക്ടിവിറ്റി ഗ്രൂപ്പുകളെ ബിസിനസ് ഗ്രൂപ്പുകളായി ഉയർത്തുന്നതിന്റെ ഭാഗമായി ഗ്രൂപ്പുകൾക്ക് 5 ലക്ഷം രൂപ വരെ ലോൺ സൗകര്യവും ഒരുക്കുന്നുണ്ട്.
ഉൽപ്പന്നങ്ങൾക്ക് പ്രാദേശിക വിപണി കണ്ടെത്തുന്നതിനും ശക്തമായ മത്സരം നേരിടുന്നതിനും വിൽപന വർദ്ധിപ്പിക്കാനുമായി തീരമൈത്രി ബ്രാൻഡിംഗ് & മാർക്കറ്റിംഗ് സംവിധാനം സാഫ് ഒരുക്കി നൽകുന്നു. എക്‌സിബിഷനുകളിലും പ്രധാനപ്പെട്ട ആഘോഷങ്ങളുമായി ബന്ധപ്പെട്ടും സ്റ്റാളുകൾ സജ്ജീകരിച്ച് സംസ്ഥാനത്തും ദേശീയ തലത്തിലും പ്രദർശന വിപണന മേളകളിൽ സജീവമായി പങ്കെടുക്കുന്നു. ക്യുആർ കോഡ്, ഓൺലൈൻ പേയ്മെന്റ് തുടങ്ങിയവയിലൂടെ ഓൺലൈൻ മാർക്കറ്റിംഗ് സാധ്യതകളും ശക്തിപ്പെടുത്തി. എല്ലാ വർഷവും നവംബർ 14 മുതൽ 27 വരെ ഡൽഹിയിൽ നടക്കുന്ന ഭാരത അന്താരാഷ്ട്ര മേളയിൽ സാഫ് ഉൽപ്പന്നങ്ങൾ പങ്കെടുക്കുന്നു എന്നത് അഭിമാനകരമാണ്.
2024-25 കാലത്ത് സാഫ് യൂണിറ്റുകളുടെ വിറ്റുവരവ് 150.95 കോടിയാണ് എന്നത് ഈ പദ്ധതിയുടെ വിജയത്തിന് തെളിവാണ്. സാഫ് യൂണിറ്റുകളെ Fish & Fish Processing, Food & Food Processing, Tailoring & Garments, Supermarkets & Retail Stores, Services & Others എന്നീ 5 കാറ്റഗറികളായി തിരിച്ച് രജിസ്ട്രേഷൻ പൂർത്തിയാക്കി. ഓൺലൈൻ മാർക്കറ്റിംഗ് & സെയിൽസ് സംവിധാനം ശക്തമാക്കുന്നതിനുള്ള നടപടികളിലാണ് ഫിഷറീസ് വകുപ്പ്.
തീരദേശ ജില്ലകളിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ അംഗങ്ങൾക്കും സാഫ് ഗുണഭോക്താക്കൾക്കും മാനസികാരോഗ്യ സേവനങ്ങൾ നൽകി വരുന്നു.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലായി 54 ഓളം പേർക്ക് ഇതിനകം ചികിത്സ നൽകിയിട്ടുണ്ട്. വനിതാ ശാക്തീകരണത്തിനും സാമ്പത്തിക ഉന്നമനത്തിനും ഊന്നൽ നൽകി ഫിഷറീസ് വകുപ്പ് സാഫ് മുഖേന നടപ്പാക്കുന്ന ഈ പദ്ധതികൾ കേരളത്തിന്റെ സാമൂഹിക വികസനത്തിന് മികച്ച സംഭാവനയാണ് നൽകുന്നത്.
കരുത്തോടെ കേരളം- 43