കൊച്ചി: പ്രളയശേഷം ടൂറിസം മേഖലയിലനുഭവപ്പെട്ട മാന്ദ്യത്തില്‍ നിന്ന് കരകയറാന്‍ കൊച്ചി- മുസിരിസ് ബിനാലെ സഹായിക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അഞ്ച് ലക്ഷത്തിലധികം ആളുകള്‍ ബിനാലെ സന്ദര്‍ശിക്കാനായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബിനാലെയുടെ മുന്നൊരുക്കങ്ങള്‍ അവലോകനം ചെയ്യാന്‍ ബോള്‍ഗാട്ടിയില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിനാലെയുടെ സംഘാടനം കുറ്റമറ്റതാക്കാന്‍ വിവിധ വകുപ്പുകളുടെ ഏകോപനം ആവശ്യമാണ്. ബിനാലെ നടക്കുന്ന സ്ഥലങ്ങള്‍ പ്ലാസ്റ്റിക് രഹിത പ്രദേശമായി പ്രഖ്യാപിക്കും. പ്രദേശത്തെ മാലിന്യനിര്‍മാര്‍ജനം കുറ്റമറ്റതാക്കാന്‍ കൊച്ചി നഗരസഭയ്ക്ക് മന്ത്രി നിര്‍ദേശം നല്കി.
ബിനാലെയില്‍ സന്ദര്‍ശകരുടെ യാത്രാസൗകര്യം ഉറപ്പുവരുത്താനായി ബോട്ട് സര്‍വീസുകളുടെയും എറണാകുളം-ഫോര്‍ട്ടുകൊച്ചി ബസ് സര്‍വീസുകളുടെയും  എണ്ണം കൂട്ടും.  രാത്രി ബിനാലെ അവസാനിക്കുമ്പോള്‍ സന്ദര്‍ശകരുടെ സൗകര്യാര്‍ത്ഥം ബസ് സര്‍വീസും ബോട്ട് സര്‍വീസും ഉറപ്പാക്കണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. ഇതിനായുള്ള നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രി കെഎസ്ആര്‍ടിസിയോടും ജലഗതാഗത വകുപ്പിനോടും ആവശ്യപ്പെട്ടു. കൂടുതല്‍ റോറോ സര്‍വീസ് നടത്താന്‍ കെഎസ്‌ഐഎന്‍സിയോട് ആവശ്യപ്പെടും.
മട്ടാഞ്ചേരിയില്‍ ഡ്രെഡ്ജിങ് ചെയ്യാത്തതിനാല്‍ ബോട്ട് സര്‍വീസ് നടത്താന്‍ കഴിയുന്നില്ലെന്ന് പരാതിയും യോഗത്തില്‍ ഉയര്‍ന്നു. മട്ടാഞ്ചേരി ഡ്രെഡ്ജിങ് നടക്കാനായി കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിനോട് ആവശ്യപ്പെടും.
ആസ്പിന്‍വാള്‍ ഹൗസ് സമീപത്തുള്ള സ്വകാര്യ ബോട്ടുജെട്ടിയില്‍ ബര്‍ത്തിങ് സൗകര്യം നല്‍കാനുള്ള സാധ്യത പരിശോധിക്കും. ഫോര്‍ട്ട്‌കൊച്ചിയിലും പരിസരത്തുമുള്ള മാലിന്യനിര്‍മാര്‍ജനത്തിന് പ്രത്യേക ശ്രദ്ധ പതിപ്പിക്കാന്‍ കോര്‍പ്പറേഷന് നിര്‍ദ്ദേശം നല്‍കി. മാലിന്യപ്രശ്‌നം പരിഹരിക്കുന്നതിനായി ആവശ്യമായ കൂടുതല്‍ ജോലിക്കാരെ വയ്ക്കാന്‍ കോര്‍പ്പറേഷന് അനുവാദം നല്‍കാനുള്ള നടപടികളെടുക്കുമെന്നും മന്ത്രി പറഞ്ഞു.
ബിനാലെയോടനുബന്ധിച്ചുള്ള സുരക്ഷാക്രമീകരണങ്ങള്‍ പോലീസ് വിശദീകരിച്ചു. കൂടുതല്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കും. ബൈക്ക് പെട്രോളിംഗ് ശക്തമാക്കും. ഫോര്‍ട്ടുകൊച്ചിയില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം സ്ഥാപിക്കും. ടാക്‌സി – ഓട്ടോ െ്രെഡവര്‍മാര്‍, ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍, ഹോംസ്‌റ്റേ നടത്തുന്നവര്‍ തുടങ്ങിയവര്‍ക്കായി പ്രത്യേക പരിശീലനവും പോലീസ് സംഘടിപ്പിക്കും.
പ്രദേശത്തെ തെരുവുനായശല്യം കുറയ്ക്കാന്‍ വേണ്ട നടപടികളെടുക്കാന്‍ മന്ത്രി കോര്‍പ്പറേഷനോട് ആവശ്യപ്പെട്ടു. ഫോര്‍ട്ടുകൊച്ചി -മട്ടാഞ്ചേരി മേഖലയിലെ എല്ലാ തെരുവ് വിളക്കുകളും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. ബിനാലെയുടെ സംഘാടനം കുറ്റമറ്റതാക്കാന്‍ ജില്ലാ കലക്ടര്‍ കണ്‍വീനറായ അഡൈ്വസറി കമ്മിറ്റി രൂപീകരിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡണ്ട്, സബ് കലക്ടര്‍, നഗരസഭ ജനപ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, ബിനാലെ ഫൗണ്ടേഷന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട കമ്മിറ്റിയാണിത്.
 വിദ്യാര്‍ത്ഥികളുടെ സന്ദര്‍ശനവും പങ്കാളിത്തവും ബിന#ാലെയില്‍ ഉറപ്പാക്കാനായി വിദ്യാഭ്യാസവകുപ്പിന്റെ സഹകരണം ആവശ്യപ്പെടും. മട്ടാഞ്ചേരി ഫോര്‍ട്ടുകൊച്ചി  പ്രദേശത്തെ റോഡുകള്‍ അടിയന്തിര പ്രാധാന്യത്തോടെ നന്നാക്കണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
വിമാനത്താവളത്തിലും റെയില്‍വേ സ്‌റ്റേഷനുകളിലും ബിനാലെ സംബന്ധിച്ച് ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശം നല്‍കും.
കെ വി തോമസ് എംപി, കെജെ മാക്‌സി എംഎല്‍എ തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു. ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്,  ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. അബ്ദുല്‍ മുത്തലിബ്, കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡണ്ട് ബോസ് കൃഷ്ണമാചാരി, കോണ്‍ഫെഡറേഷന്‍ ഓഫ് കേരള ടൂറിസം ഇന്‍ഡസ്ട്രി പ്രസിഡണ്ട് ഇ എം നജീബ്, കൊച്ചി നഗരസഭാ സെക്രട്ടറി, വാര്‍ഡ് കൗണ്‍സിലര്‍മാര്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഡിസംബര്‍ 12ന് ആരംഭിക്കുന്ന 108 ദിവസം നീണ്ടുനില്‍ക്കുന്ന ബിനാലെയുടെ തീം അന്യതയില്‍ നിന്ന് അനേ്യാന്യത്തിലേക്ക് എന്നതാണ്. 32 രാജ്യങ്ങളില്‍ നിന്നായി 138 കലാകാരന്മാരുടെ 94 പ്രൊജക്ടുകളാണ് ബിനാലെയില്‍ പ്രദര്‍ശിപ്പിക്കുന്നത്.
ബിനാലെയുടെ പവലിയന്‍ സാധനങ്ങള്‍ ഉപയോഗിച്ച് 12 പ്രളയബാധിത  വീടുകള്‍ പുനര്‍നിര്‍മ്മിക്കാന്‍ ബിനാലെ ഫൗണ്ടേഷന് പദ്ധതിയുണ്ടെന്ന് ബോസ് കൃഷ്ണമാചാരി പറഞ്ഞു.