മായമില്ലാത്ത രുചിയേറും മീനുകള്‍ വേണോ..? പോരൂ മത്സ്യാരണ്യകത്തിലേക്ക്. ഇടുക്കി അണക്കെട്ടിലെ ശുദ്ധജലത്തില്‍ വളരുന്ന മീനിന് ആവശ്യക്കാരേറെ. കട്‌ല, ഗോള്‍ഡ് ഫിഷ്, റോഹു, സിലോപിയ, തുടങ്ങിയവയാണ് പ്രധാനമായും ലഭിക്കുന്ന മീനുകള്‍. പദ്ധതി ആരംഭിച്ച് അഞ്ചു വര്‍ഷമായപ്പോഴേക്കും ലഭിച്ചത് 80 ലക്ഷം രൂപയ്ക്ക് മുകളില്‍ വരുമാനം. വര്‍ഷത്തില്‍ കുറഞ്ഞത് 15 ലക്ഷം രൂപ മീന്‍ പിടിച്ച് വില്‍പ്പന നടത്തുന്നവര്‍ക്ക് ലഭിക്കുന്നുണ്ട്. 2025 ഏപ്രില്‍ മുതല്‍ കഴിഞ്ഞ മാസം വരെ ലഭിച്ചത് 7 ലക്ഷം രൂപയാണ്.

കച്ചവടക്കാര്‍ക്ക് നേരിട്ട് കൊടുക്കുമ്പോള്‍ തുച്ഛമായ തുക മാത്രമേ ലഭിക്കാറുള്ളു. എന്നാല്‍ ഇപ്പോള്‍ ജീവിതസാഹചര്യം മാറിയെന്നും പൈസ അക്കൗണ്ടില്‍ കിട്ടുന്നതിനാല്‍ ചെലവാക്കാതെ സൂക്ഷിക്കാന്‍ പറ്റുന്നുണ്ടെന്നും രവി ആശാനും ഇവരുടെ ഒപ്പം മീന്‍ പിടിക്കാന്‍ പോകുന്ന ഏക വനിതയായ ആശാന്റെ ഭാര്യ തങ്കമ്മയും പറയുന്നു.

കൊലുമ്പന്‍ ഉന്നതി ഫിഷര്‍മെന്‍ സബ് ഗ്രൂപ്പ് എന്ന പേരില്‍ 12 അംഗങ്ങുള്ള സംഘമാണ് പൈനാവിന് അടുത്ത് വെള്ളാപ്പാറയില്‍ മത്സ്യവില്‍പ്പന നടത്തുന്നത്. ഇടുക്കി വന്യജീവി സങ്കേതത്തിന്റെ നേതൃത്വത്തിലാണ് ഇവരുടെ പ്രവര്‍ത്തനം. പാറേമാവ് കൊലുമ്പന്‍ കോളനി നിവാസികളായ രഘു സി. ചെയര്‍മാനായും രതീഷ് പി ജോയ്  സെക്രട്ടറിയുമാണ് സംഘം പ്രവര്‍ത്തിക്കുന്നത്. മത്സ്യം വൃത്തിയാക്കി നല്‍കുന്നതിനും വാട്‌സാപ്പിലൂടെ ലഭിക്കുന്ന ഓര്‍ഡറുകള്‍ക്ക് അനുസരിച്ചു മത്സ്യം നല്‍കുന്നതിനുമായി ഒരാളെ ഇവര്‍ ജോലിക്ക് നിയോഗിച്ചിട്ടുണ്ട്.  വരുമാനത്തില്‍ നിന്നും ഒരു നിശ്ചിത തുക ഇവര്‍ക്ക് നല്‍കും. മീന്‍ പിടിക്കാന്‍ പോകുന്നവര്‍ക്ക് ലൈഫ് ജാക്കറ്റ് പോലുള്ള സുരക്ഷസംവിധാനവും വനം വകുപ്പ് ലഭ്യമാക്കിയിട്ടുണ്ട്.

വനത്തെ ഉപജീവനത്തിന് ആശ്രയിക്കുന്ന ആദിവാസി സമൂഹത്തിന്റെ ഉന്നമനത്തിനായി ഇടുക്കി വനം വന്യജീവി സങ്കേതത്തിന്റെ  നേതൃത്വത്തില്‍ 2019 ലാണ് മത്സ്യാരണ്യകം പദ്ധതി ആരംഭിച്ചത്. ചെറുതോണിക്ക് അടുത്ത് വെള്ളാപ്പാറ കേന്ദ്രീകരിച്ചാണ് വില്‍പ്പന നടത്തുന്നത്. കൊലുമ്പന്‍ കോളനി നിവാസികള്‍ ഉപജീവനത്തിനായി പതിറ്റാണ്ടുകളായി അണക്കെട്ടില്‍ നിന്നും മീന്‍ പിടിക്കുന്നുണ്ട്. ഇങ്ങനെ ലഭിക്കുന്ന മത്സ്യങ്ങള്‍ വിറ്റഴിക്കുമ്പോള്‍ ഇവര്‍ക്ക് കൃത്യമായി പ്രതിഫലം ലഭിക്കാറില്ലായിരുന്നു. അത്തരത്തില്‍ ഈ സമൂഹം അനുഭവിക്കുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനും സാമ്പത്തികഭദ്രത ഉറപ്പുവരുത്തുന്നതിനുമാണ് വനംവകുപ്പ് ഈ പദ്ധതി ആരംഭിച്ചത്. പൊതുജനങ്ങള്‍ക്ക്  മായമില്ലാത്ത ഡാം മീന്‍ ലഭ്യതക്കനുസരിച്ചു നല്‍കുക എന്നതാണ്  ഈ സംരംഭത്തിന്റെ ലക്ഷ്യം.

എല്ലാ ദിവസവും രാവിലെ വെള്ളാപ്പാറ ഫോറസ്റ്റ് ഓഫീസിനു സമീപത്തുള്ള സ്റ്റാളില്‍ നിന്നു ആവശ്യക്കാര്‍ക്ക് മത്സ്യം വാങ്ങാം. 250 മുതല്‍ 300 രൂപ വരെയാണ് വില. മുന്‍കൂര്‍ ഓര്‍ഡര്‍ ചെയ്തതിന്റെ അടിസ്ഥാനത്തില്‍ മുന്‍ഗണന ക്രമത്തിലാണ് വില്‍പ്പന. ഓര്‍ഡറുകള്‍ തലേദിവസം രാത്രി ഇതിനായി രൂപികരിച്ചിരിക്കുന്ന പ്രത്യേക വാട്സാപ്പ് ഗ്രൂപ്പില്‍ അറിയിക്കാം. മത്സ്യത്തിന്റെ ലഭ്യത അനുസരിച്ചു പിറ്റേദിവസം രാവിലെ മുതല്‍ മത്സ്യം വാങ്ങാവുന്നതാണ്. മത്സ്യം വാങ്ങുന്നതിനുള്ള ബുക്കിംഗ് നമ്പര്‍: 7907499331.