മലയോര ഹൈവെയുടെയും തീരദേശ ഹൈവെയുടെയും മറ്റ് അടിസ്ഥാന സൗകര്യവികസന പദ്ധതികളുടെയും നിർമാണ പുരോഗതി മുഖ്യമന്ത്രി പിണറായി വിജയൻ വിലയിരുത്തി. മലയോര ഹൈവെയുടെ (1267 കി.മീ) നിർമാണം 177 കിലോമീറ്ററിൽ തുടങ്ങിക്കഴിഞ്ഞു. 13 ജില്ലകളിലും സ്ഥലമെടുപ്പ് ഉൾപ്പെടെയുള്ള നടപടികൾ പുരോഗമിക്കുന്നു. 2020-ൽ പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യം.

തീരദേശ ഹൈവെയുടെ (656 കി.മീ) നിർമാണം അഞ്ച് ഭാഗങ്ങളിലായി തുടങ്ങിയിട്ടുണ്ട്. മറ്റ് സ്ഥലങ്ങളിൽ നടപടികൾ പുരോഗമിക്കുന്നു.

വൈറ്റില ഫ്‌ളൈഓവറിന്റെ നിർമാണം 2019 ഡിസംബറിലും കുണ്ടന്നൂർ ഫ്‌ളൈഓവറിന്റെ നിർമാണം. 2020 മാർച്ചിലും പൂർത്തിയാകും. ആലപ്പുഴ ബൈപ്പാസ്സിന്റെ നിർമാണം മിക്കവാറും പൂർത്തിയായിട്ടുണ്ട്. മാഹി-തലശ്ശേരി ബൈപ്പാസ്സിന്റെ നിർമാണം 24 ശതമാനം പൂർത്തിയായി. 2020-ൽ പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യം.

പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ, കിഫ്ബി ചീഫ് എക്‌സിക്യൂട്ടീവ് ഡോ. കെ.എം. അബ്രഹാം, ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ തുടങ്ങിയവരും വിവിധ ജില്ലകളിലെ കലക്ടർമാരും യോഗത്തിൽ പങ്കെടുത്തു.