തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഏറ്റെടുത്ത് നടത്തുന്ന മാലിന്യസംസ്‌കരണത്തിൽ ബഹുജന പങ്കാളിത്തം ഉറപ്പാക്കണമെന്ന് മന്ത്രി എ. സി. മൊയ്തീൻ. തദ്ദേശസ്വയംഭരണ സ്ഥാപന മേധാവികൾക്കും ഉദ്യോഗസ്ഥർക്കുമായി ഹരിതനിയമങ്ങൾ-ബോധവൽകണ പരിപാടി സംബന്ധിച്ച് ശാസ്ത്ര സാങ്കേതിക മ്യൂസിയം ഹാളിൽ സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാലിന്യം സംബന്ധിച്ച നിയമാവബോധം ജനങ്ങളിലേക്കെത്തിക്കാൻ ഉദ്യോഗസ്ഥർ ഊന്നൽ നൽകണം. പൊതുജനങ്ങൾക്കൊപ്പം സന്നദ്ധപ്രവർത്തകരേയും രാഷ്ട്രീയ പ്രവർത്തകരേയും കൂട്ടിയോജിപ്പിക്കാനാകണം. അതേസമയം ജനങ്ങൾ സന്നദ്ധരായി മുന്നോട്ടു വരുമ്പോൾ അനാവശ്യ നിബന്ധനകളാൽ ഉദ്യോഗസ്ഥർ തടയിടാൻ ശ്രമിക്കരുതെന്നും മന്ത്രി പറഞ്ഞു.
ഇപ്പോഴും ദേശീയ പാതയോരങ്ങളിലും ജലാശയങ്ങളിലും മാലിന്യം തള്ളുന്നുണ്ട്. ഇത്തരം നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണം. സെപ്റ്റേജ് മാലിന്യസംസ്‌കരണം നടത്തുന്നവർ ലൈസൻസ് ഉള്ളവരാണോ എന്ന് ഉദ്യോഗസ്ഥരോട് മന്ത്രി ചോദിച്ചു.
സ്വീവറേജ് സംസ്‌കരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഗൗരവമായെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ഹരിതകർമ്മസേന രൂപീകരിക്കാത്ത നഗരസഭകൾ എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്നും മാലിന്യസംസ്‌കരണത്തിൽ വിജയിച്ച മാതൃകകൾ ഏവരും അവലംബിക്കാനും മന്ത്രി നിർദ്ദേശം നൽകി.
നാൽപ്പതോളം നഗരസഭകളിൽ നടപ്പിലാക്കുന്ന സിറ്റി സാനിറ്റേഷൻ പ്ലാൻ പുസ്തകവും മന്ത്രി പ്രകാശനം ചെയ്തു. അരുത്! വലിച്ചെറിയരുത്! കത്തിക്കരുത്! എന്ന മുദ്രാവാക്യമുയർത്തി ഹരിതകേരളം മിഷനും കിലയും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രചാരണ പരിപാടിയുമായി ബന്ധപ്പെട്ടാണ് ശില്പശാല സംഘടിപ്പിച്ചത്. കില ഡയറക്ടർ ജോയ് ഇളമൺ അധ്യക്ഷത വഹിച്ചു.
ഹരിതകേരളം മിഷൻ എക്സിക്യൂട്ടീവ് വൈസ് ചെയർപേഴ്സൺ ഡോ. ടി. എൻ. സീമ ആമുഖാവതരണം നടത്തി. നഗരകാര്യ വകുപ്പ് ഡയറക്ടർ ആർ. ഗിരിജ. തിരുവനന്തപുരം മേയർ വി. കെ. പ്രശാന്ത്, കോഴിക്കോട് മേയർ തോട്ടത്തിൽ രവീന്ദ്രൻ, ഹരിതകേരള മിഷൻ കൺസൾട്ടന്റ് ടി. പി. സുധാകരൻ തുടങ്ങിയവർ സംസാരിച്ചു. കോർപ്പറേഷൻ മേയർമാർ, മുനിസിപ്പൽ ചെയർപേഴ്സൺമാർ, സെക്രട്ടറിമാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ തുടങ്ങിയവർ സംബന്ധിച്ചു.
ഹരിതനിയമങ്ങൾ നടപ്പാക്കലും പോലീസ് വകുപ്പും സംബന്ധിച്ച് പോലീസ് വകുപ്പ് പ്രതിനിധി ക്ലാസെടുത്തു. എൻ. ജഗജീവൻ ഹരിതനിയമങ്ങൾ ക്യാമ്പയിൻ അവതരണം നടത്തി. സംസ്ഥാനത്ത് ഹരിതനിയമങ്ങൾ നടപ്പാക്കുന്നത് ശക്തിപ്പെടുത്താനും ജനങ്ങളിൽ അവബോധം വ്യാപകമാക്കാനുമാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. 20 ലക്ഷം പേരിലെത്തുന്ന വിപുലമായ ബോധവൽകരണ ക്യാമ്പയിനും കർശനമായ നിയമനടപടികൾ സ്വീകരിക്കാൻ എൻഫോഴ്സമെന്റ് ഏജൻസികളെ സജ്ജമാക്കുകയുമാണ് ലക്ഷ്യം.