ഓണത്തോടനുബന്ധിച്ച് ലീഗൽ മെട്രോളജി വകുപ്പ് ജില്ലയിൽ പരിശോധന ശക്തമാക്കി. സെപ്റ്റംബർ 7 വരെ പ്രത്യേക സ്‌ക്വാഡ് പ്രവർത്തിക്കും. ആദ്യ രണ്ട് ദിവസങ്ങളിൽ തന്നെ 15 അളവ് തൂക്ക ക്രമക്കേടുകൾ കണ്ടെത്തി വ്യാപാരസ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുകയും 37,000 രൂപ പിഴ ഈടാക്കുകയും ചെയ്തു. അളവ് തൂക്ക നിയമങ്ങൾ ലംഘിച്ചു യഥാസമയം മുദ്രപതിപ്പിക്കാതെയും കൃത്യത ഉറപ്പുവരുത്താതെയുമുള്ള ത്രാസുകൾ ഉപയോഗിച്ച് വില്പന നടത്തിയ 10 വ്യാപാരസ്ഥാപങ്ങൾക്കെതിരെയും, രേഖകൾ കൃത്യമായി സൂക്ഷിക്കാതെ വില്പന നടത്തിയ 2 വ്യാപാരസ്ഥാപങ്ങൾക്കെതിരെയുമാണ് ക്രമക്കേട് കണ്ടെത്തി നടപടി സ്വീകരിച്ചത്. കൂടാതെ സൂപ്പർ മാർക്കറ്റുകൾ, ബേക്കറികൾ, തുണിക്കടകൾ എന്നിവ കേന്ദ്രികരിച്ച് നടത്തിയ പരിശോധനയിൽ, നിർദ്ദിഷ്ട നിയമാനുസൃത പ്രഖ്യാപനങ്ങൾ ഇല്ലാത്ത പായ്ക്കറ്റുകൾ വില്പന നടത്തിയതും പായ്ക്കിംഗ് രജിസ്ട്രേഷൻ ഇല്ലാതെ പായ്ക്ക് ചെയ്ത് വിൽപ്പന നടത്തിയതുമായ 3 വ്യാപാര സ്ഥാപങ്ങൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. പഴം, പച്ചക്കറി മാർക്കറ്റുകൾ തുടങ്ങി സ്വർണാഭരണശാലകൾ വരെയുള്ള എല്ലാ സ്ഥാപനങ്ങളിലും വരും ദിവസങ്ങളിൽ മിന്നൽ പരിശോധന നടത്തുമെന്നും നിയമം ലംഘിക്കുന്നവർക്കെതിരെ കർശനനടപടി സ്വീകരിക്കുന്നതാണെന്നും ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർ എസ്. ഷെയ്ക് ഷിബു അറിയിച്ചു. പ്രത്യേക സ്‌ക്വാഡുകൾ ജില്ലയിലെ പ്രധാന വ്യാപാരകേന്ദ്രങ്ങളിൽ പരിശോധന തുടരുന്നുണ്ട്. പരിശോധനക്ക് അസിസ്റ്റന്റ് കൺട്രോളർ ഷിന്റോ എബ്രാഹം, ഇൻസ്‌പെക്ടർമാരായ എൽദോ ജോർജ്, വിപിൻ യു. വി. എന്നിവർ നേതൃത്വം നൽകി. പരിശോധനയില്‍ എം. എസ്. ശ്രീകുമാർ, അനിൽ കുമാർ സി. വി, ബഷീർ. വി, മുഹമ്മദ്, ഹരീഷ്. കെ എന്നിവർ പങ്കെടുത്തു.