ഡിജിറ്റല്‍ സര്‍വേയിലൂടെ ഭൂമി സംബന്ധമായ പ്രശ്‌നപരിഹാരം- മന്ത്രി പി. പ്രസാദ്
ആലപ്പുഴ: ഡിജിറ്റല്‍ റീസര്‍വേ പൂര്‍ത്തിയാകുന്നതോടെ സംസ്ഥാനത്തെ ഭൂമി സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് സമ്പൂര്‍ണ പരിഹാരമാകുമെന്ന് കാര്‍ഷികവികസന കര്‍ഷക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ്. ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ശാസ്ത്രീയമായ രീതിയില്‍ ഡിജിറ്റലായി സര്‍വെ നടത്തി കൃത്യമായ സര്‍വെ റെക്കോര്‍ഡുകള്‍ തയ്യാറാക്കുന്നതിനുള്ള പദ്ധതിയായ ‘എന്റെ ഭൂമി’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ചേര്‍ത്തലയില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

ഭൂമി സംബന്ധമായ നിരവധി പ്രശ്‌നങ്ങളാണ് സംസ്ഥാനത്തുള്ളത്. ആധുനിക കാലഘട്ടത്തിനനുസരിച്ചുള്ള സര്‍വേ സംവിധാനമായ ഡിജിറ്റല്‍ റീസര്‍വേയിലൂടെ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഭൂമി തരം മാറ്റല്‍ അപേക്ഷ, പോക്കുവരവ് എന്നിവയ്ക്ക് വേഗത്തില്‍ പരിഹാരം കാണാന്‍ ഡിജിറ്റല്‍ സര്‍വേ വഴി കഴിയും. ആറടി മണ്ണിന്റെ ഉടമയല്ലാത്ത ആരും സംസ്ഥാനത്തുണ്ടാകില്ല എന്ന ദൃഢനിശ്ചയത്തോടുകൂടിയാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെന്നും മന്ത്രി പറഞ്ഞു. വളരെ വൈകാരികവും അര്‍ത്ഥവത്തുമായ പേരാണ് പദ്ധതിക്ക് നല്‍കിയിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.

ചേര്‍ത്തല ടൗണ്‍ ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി അധ്യക്ഷത വഹിച്ചു. എ.എം. ആരിഫ് എം.പി., ദലീമ ജോജോ എം.എല്‍.എ, ചേര്‍ത്തല നഗരസഭാധ്യക്ഷ ഷേര്‍ളി ഭാര്‍ഗവന്‍ എന്നിവര്‍ മുഖ്യാതിഥികളായി. ജില്ല കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ, സര്‍വെ ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍. സോമനാഥന്‍, തദ്ദേശ സ്ഥാപന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

രജിസ്‌ട്രേഷന്‍, റവന്യൂ, സര്‍വെ വകുപ്പുകളെ സംയോജിപ്പിച്ച് സിംഗിള്‍ വിന്‍ഡോ പ്ലാറ്റ്ഫോമില്‍ കൊണ്ടുവരിക എന്നതാണ് ഡിജിറ്റല്‍ സര്‍വെയുടെ ലക്ഷ്യം. ഡിജിറ്റല്‍ സര്‍വെ റിക്കാര്‍ഡുകള്‍ നിലവില്‍ വരുന്നതോടെ റവന്യൂ, രജിസ്‌ട്രേഷന്‍, പഞ്ചായത്ത്, ബാങ്ക് തുടങ്ങിയ വിവിധ വകുപ്പുകളില്‍ നിന്നുള്ള സേവനങ്ങള്‍ കാലതാമസം കൂടാതെ ലഭിക്കും. ജില്ലയില്‍ ആദ്യഘട്ടത്തില്‍ ചേര്‍ത്തല താലൂക്കിലെ ചേര്‍ത്തല നോര്‍ത്ത്, കടക്കരപ്പള്ളി, കുത്തിയതോട്, അരൂര്‍, എഴുപുന്ന, പട്ടണക്കാട് വില്ലേജുകളും കുട്ടനാട് താലൂക്കിലെ വെളിയനാട്, പുളിങ്കുന്ന് വില്ലേജുകളുമാണ് ഡിജിറ്റല്‍ സര്‍വെയ്ക്കായി തിരഞ്ഞെടുത്തിട്ടുള്ളത്.