തൃശൂർ പൂരത്തിന് കോവിഡ് പ്രോട്ടോക്കോൾ സംബന്ധിച്ച് അതാത് സമയങ്ങളിൽ സർക്കാർ പുറപ്പെടുവിക്കുന്ന ഉത്തരവുകളും നിർദ്ദേശങ്ങളും കൃത്യമായി പാലിക്കണമെന്ന് തൃശൂർ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന്റെ ഉത്തരവ്. പൂരങ്ങൾ നിശ്ചിത സമയത്ത് തന്നെ ആരംഭിക്കുകയും അവസാനിപ്പിക്കുകയും വേണം.

ആന എഴുന്നള്ളിപ്പുമായും വെടിക്കെട്ടുമായും ബന്ധപ്പെട്ട സുപ്രീംകോടതി/ ഹൈക്കോടതി ഉത്തരവുകളും അതാത് സമയത്തെ സർക്കാർ ഉത്തരവുകളിലുള്ള നിർദ്ദേശങ്ങളും പാലിക്കേണ്ടതാണ്. നീരുള്ളവയോ മദപ്പാട് ഉള്ളവയോ വെടിക്കെട്ട് നടത്തുമ്പോഴും മറ്റും വിരണ്ടോടുന്നവയോ ആയ ആനകളെ പൂരം നടക്കുന്ന ദിവസങ്ങളിൽ തൃശൂർ പട്ടണാതിർത്തിക്കുള്ളിൽ പ്രവേശിപ്പിക്കുകയോ എഴുന്നള്ളിപ്പ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയോ ചെയ്യരുത്. ആനകളെ എഴുന്നള്ളിക്കുന്നതിന് ആവശ്യമായ രേഖകൾ ബന്ധപ്പെട്ട അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പൊലീസ് / ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് മുമ്പാകെയും ഫോറസ്റ്റ് / വെറ്ററിനറി ഉദ്യോഗസ്ഥർ മുമ്പാകെയും ഹാജരാക്കണം. മുൻകാലങ്ങളിൽ ഇടഞ്ഞ് ആളപായം വരുത്തിയിട്ടുള്ള ആനകളെ എഴുന്നള്ളിപ്പിന് ഉപയോഗിക്കരുത്. പാപ്പാൻമാർ ഒഴികെയുള്ളവർ ആരും ആനകളെ സ്പർശിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യരുത്.

പൂരം നടക്കുന്ന  തിയതികളിൽ ഹെലികോപ്ടർ, ഹെലികാം എയർഡ്രോൺ, ജിമ്മിജിഗ് ക്യാമറകൾ, ലേസർ ഗൺ എന്നിവയുടെ ഉപയോഗം വടക്കുംനാഥൻ ക്ഷേത്രമൈതാനത്തിന് മുകളിലും സ്വരാജ് റൗണ്ടിലും പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. കൂടാതെ ആനകളുടെയും മറ്റും കാഴ്ചകൾ മറക്കുന്ന തരത്തിലുള്ള വലിയ ട്യൂബ് ബലൂണുകൾ, ആനകൾക്കും പൊതുജനങ്ങൾക്കും അലസോരമുണ്ടാക്കുന്ന ഉച്ചത്തിലുള്ള ശബ്ദങ്ങൾ പുറപ്പെടുവിക്കുന്ന വിസിലുകൾ, വാദ്യങ്ങൾ, മറ്റ് ഉപകരണങ്ങൾ, ലേസർ ലൈറ്റുകൾ എന്നിവയുടെ ഉപയോഗവും ഈ ദിവസങ്ങളിൽ  പൂർണ്ണമായും നിരോധിച്ചു.

എഴുന്നള്ളിപ്പും മേളങ്ങളും നടക്കുന്ന സ്ഥലങ്ങളിലെ മരങ്ങളുടെ അപകടാവസ്ഥ പരിശോധിക്കേണ്ടതും ഭീഷണി ഉയർത്തുന്ന മരങ്ങളും ശിഖരങ്ങളും മുറിച്ചുമാറ്റി അപകടാവസ്ഥ ഒഴിവാക്കേണ്ടതാണെന്നും നിർദ്ദേശമുണ്ട്.  അപകടകരമായി നിൽക്കുന്ന കെട്ടിടങ്ങളിൽ  വെടിക്കെട്ട് കാണുന്നതിന് ആളുകളെ പ്രവേശിപ്പിക്കുവാൻ പാടില്ലെന്നും ഉത്തരവുണ്ട്.