രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘എന്റെ കേരളം’ പ്രദര്‍ശന വിപണനമേളക്ക് കൊടിയേറി. ജില്ലാ തല ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. ഇടുക്കി ജില്ലയിലെ ഭൂപ്രശ്നങ്ങള്‍ക്ക് ശ്വാശത പരിഹാരം കണ്ടെത്താനാണ് സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നതെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. എന്റെ കേരളം ജില്ലാതല വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പറഞ്ഞ വാക്കുകള്‍ പാലിക്കാന്‍ സാധിച്ച സര്‍ക്കാരാണെന്ന ജനങ്ങള്‍ക്കുള്ള മതിപ്പു അംഗീകാരവുമാണ് പിണറായി വിജയന്‍ സര്‍ക്കാരിന്റെ തുടര്‍ ഭരണം. ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പ് പാലിച്ചാണ് ഇടതു മുന്നണി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയത്. ജില്ലാ രൂപികരണത്തിന്റെ അന്‍പതാം വര്‍ഷത്തില്‍ ആവശ്യമായ നിയമ ഭേദഗതി വരുത്തി നിയമവിധേയമായി ജില്ലയിലെ പട്ടയ പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

പ്രളയത്തെ തുടര്‍ന്ന് റോഡ്, കാര്‍ഷിക മേഖലകളിലുണ്ടായ നാശനഷ്ടങ്ങളെ മറികടക്കാനും പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാരിന് സാധിച്ചു. കൊവിഡ് മഹാമാരിക്കാലത്ത് ആശങ്ക വേണ്ട സര്‍ക്കാര്‍ ഒപ്പമുണ്ട് എന്ന വാക്യം യാഥാര്‍ത്ഥ്യമാക്കുന്ന പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ കാഴ്ച വച്ചത്. വിദ്യാഭ്യാസ – ആരോഗ്യ – കാര്‍ഷിക-ഗതാഗത മേഖലകളിലുണ്ടായ മാറ്റം അടിസ്ഥാന വികസനം സാധ്യമാക്കിയെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കി മെഡിക്കല്‍ കോളേജില്‍ നൂറിലധികം ഡോക്ടര്‍മാരുടെ സേവനം ഉറപ്പുവരുത്തും. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പങ്കാളിത്തത്തില്‍ ജലജീവന്‍ മിഷന്റെ ഭാഗമായി 2024-25 ഓടെ എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കും. ജില്ലയില്‍ സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതിക്കായി 3,200 കോടി രൂപ വകയിരുത്തി. ഇതില്‍ 1,511 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കിയതായും മന്ത്രി പ്രഖ്യാപിച്ചു. ഇടുക്കി ജില്ലയില്‍ സംസ്ഥാനത്തെ ആദ്യത്തെ ഇറിഗേഷന്‍ മ്യൂസിയവും, ജില്ലാ ആസ്ഥാനത്ത് 10 കോടി രൂപ ചിലവില്‍ മള്‍ട്ടിപ്ലക്സ് തീയറ്റര്‍ തുടങ്ങുമെന്നും മന്ത്രി പ്രഖ്യാപിച്ചു.

ലൈഫ് ഭവന പദ്ധതി പ്രകാരം ഇടുക്കി ബ്ലോക്കില്‍ നിര്‍മിച്ച നാല് വീടുകളുടെ താക്കോല്‍ ദാനവും യോഗത്തില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. മുന്‍ മന്ത്രിയും ഉടുമ്പന്‍ചോല എം എല്‍ എ യുമായ എം.എം മണി വാര്‍ഷികാഘോഷത്തിന് പതാക ഉയര്‍ത്തി. പിണറായി വിജയന്‍ സര്‍ക്കാര്‍ രാജ്യത്തെ തന്നെ മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവച്ചത്. പ്രഖ്യാപിച്ച 600 പദ്ധതികളില്‍ 580 ഓളം പദ്ധതികള്‍ പൂര്‍ത്തിയാക്കി.

സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ചെറുതോണി വഞ്ചിക്കവല ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ മൈതാനിയില്‍ 50,000 ചതുരശ്രയടി വിസ്തൃതിയുള്ള പന്തലില്‍ 138 സ്റ്റാളുകളാണ് ഒരുക്കിയിട്ടുള്ളത്. 51 വാണിജ്യ സ്റ്റാളുകളും 87 തീം സ്റ്റാളുകളും വ്യത്യസ്തമായ രുചിക്കൂട്ടുകളൊരുക്കി ഭക്ഷ്യമേളയും കാര്‍ഷികോല്‍പന്ന പ്രദര്‍ശന-വിപണനമേളയും ദിവസവും പ്രശസ്തരുടെ കലാപരിപാടികളും ഇതോടൊപ്പം കേരളത്തിന്റെ വളര്‍ച്ച അടയാളപ്പെടുത്തുന്ന ‘എന്റെ കേരളം’ ചിത്രപ്രദര്‍ശനം, വിനോദസഞ്ചാരമേഖലകളെ തൊട്ടറിയുന്ന ‘കേരളത്തെ അറിയാം’ പ്രദര്‍ശനം, നവീന സാങ്കേതികവിദ്യകള്‍ പരിചയപ്പെടുത്തു ടെക്‌നോ ഡെമോ എന്നിവയും മേളയില്‍ ഒരുക്കിയിട്ടുണ്ട്.
വിവിധ വിഷയങ്ങളില്‍ വിദഗ്ധര്‍ പങ്കെടുക്കുന്ന സെമിനാറുകളും ശില്‍പശാലയും നടക്കും. പാല്‍-ഭക്ഷ്യവസ്തു-മണ്ണ് പരിശോധനകള്‍, അക്ഷയ -വിവിധ വകുപ്പുകളുടെ സേവനങ്ങള്‍ എന്നിവ സൗജന്യമായി ലഭിക്കും. ആരോഗ്യം, ഹോമിയോ, ഐ.എസ്.എം. വകുപ്പുകളുടെ സൗജന്യ മെഡിക്കല്‍ ക്യാമ്പ്, പ്രമേഹ പരിശോധന എന്നിവയും ലഭ്യമാകും. മേളയില്‍ പങ്കെടുക്കുന്നവര്‍ക്ക് ടൂറിസം കേന്ദ്രങ്ങളിലേക്ക് ഡിസ്‌കൗണ്ടോടെ പാക്കേജുകള്‍ ലഭ്യമാകും. മെയ് 15 പ്രദര്‍ശന വിപണന മേള സമാപിക്കും.