നെയ്യാറ്റിന്‍കര താലൂക്കിലെ കുന്നത്തുകാല്‍ വില്ലേജിലെ കുത്തകപ്പാട്ട ഭൂമിയിലെ 80 കുടുംബങ്ങള്‍ക്കും മറ്റു കോളനികളില്‍ ഉള്‍പ്പെട്ട 5 കുടുംബങ്ങള്‍ക്കും വെള്ളറട, പെരുങ്കടവിള വില്ലേജുകളിലെ 20 കുടുംബങ്ങള്‍ക്കും കാട്ടാക്കട താലൂക്കിലെ കള്ളിക്കാട് വില്ലേജിലെ കണ്ട്കൃഷി ഭൂമിയിലെ 80 കുടുംബങ്ങള്‍ക്കും അമ്പൂരി, കീഴാറൂര്‍, വാഴിച്ചല്‍, ഒറ്റശേഖരമംഗലം എന്നീ വില്ലേജുകളിള്‍പ്പെട്ട  14 കുടുംബങ്ങള്‍ക്കും ഉള്‍പ്പെടെ 217 കുടുംബങ്ങള്‍ക്കുള്ള പട്ടയം റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ വിതരണം ചെയ്തു. കുന്നത്തുകാല്‍ ഗൗതം ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന ചടങ്ങില്‍ സി കെ ഹരീന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.

നവംബര്‍ ഒന്നിന് തുടങ്ങുന്ന ഡിജിറ്റല്‍ റിസര്‍വേ ജോലികള്‍ക്കായി താല്‍ക്കാലിക അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കാന്‍ ഒരുങ്ങുകയാണെന്ന് മന്ത്രി പറഞ്ഞു. നാലുവര്‍ഷത്തെ കരാറില്‍ 1500 സര്‍വേയര്‍മാരെയും 3200 ഹെല്‍പ്പര്‍മാരെയുമാണ് നിയമിക്കുന്നത്.

അവകാശരേഖ ലഭ്യമാക്കല്‍, ഉടമസ്ഥാവകാശം തെളിയിക്കാന്‍ ഏകീകൃത അവകാശരേഖ, ഓണ്‍ലൈന്‍ സേവനങ്ങള്‍, ഭൂമിയുമായി ബന്ധപ്പെട്ട് കാലങ്ങളായി നില്‍ക്കുന്ന പ്രശ്‌നങ്ങള്‍ തീര്‍പ്പാക്കല്‍, കൃത്യമായ ഭൂരേഖകളും സ്‌കെച്ചുകളും ലഭ്യമാക്കുക എന്നിങ്ങനെയാണ് ഈ സര്‍വേയുടെ നേട്ടമെന്ന് അദ്ദേഹം പറഞ്ഞു. അതോടൊപ്പം ജിയോ കോ- ഓര്‍ഡിനേറ്റ് അടിസ്ഥാനമാക്കിയ ഭൂപടത്തിന്റെ സഹായത്താല്‍ ദുരന്തനിവാരണ ഫലപ്രദമാക്കാനും സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

നെയ്യാറ്റിന്‍കര  താലൂക്കിലെ പാറശ്ശാല നിയോജകമണ്ഡലത്തില്‍ നെയ്യാറ്റിന്‍കര, കാട്ടാക്കട താലൂക്കുകള്‍ക്കു കീഴില്‍ വരുന്ന പ്രദേശങ്ങളിലെ കുടുംബങ്ങള്‍ക്കുള്ള പട്ടയമാണ് വിതരണം ചെയ്തത്.