ശബരിമല മണ്ഡല – മകരവിളക്ക് ഉത്സവത്തോട് അനുബന്ധിച്ച് പമ്പയിലും സന്നിധാനത്തുമായി ഇരുപത്തിനാല് മണിക്കൂറും മുടങ്ങാതെ കുടിവെള്ളമെത്തിച്ച് വാട്ടര്‍ അതോറിറ്റി. ത്രിവേണി ഇന്‍ടേക് പമ്പ്ഹൗസില്‍ നിന്നും ദിവസേന പരമാവധി 60 ലക്ഷം ലിറ്റര്‍ വെള്ളമാണ് പമ്പയിലും പരിസര പ്രദേശങ്ങളിലുമുള്ള വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും കച്ചവടക്കാര്‍ക്കും വിതരണം ചെയ്യുന്നത്.

നീലിമല വഴി ശരംകുത്തിയിലേക്ക് മൂന്ന് ബൂസ്റ്റര്‍ പമ്പ് ഹൗസുകളുടെ സഹായത്തോടെ ദേവസ്വം ബോര്‍ഡിന്റെ 40 ലക്ഷത്തിന്റെ കുടിവെള്ള സംഭരണിയിലേക്ക് ദിവസേന പരമാവധി 70 ലക്ഷം ലിറ്റര്‍ വെള്ളവുമെത്തിക്കുന്നു. നീലിമല പാതയിലുള്ള എമര്‍ജന്‍സി മെഡിക്കല്‍ സെന്റര്‍, നീലിമല ടോപ്പിലുള്ള ആശുപത്രി, അപ്പാച്ചിമേട്ടിലുള്ള കാര്‍ഡിയാക് സെന്റര്‍, സ്വാമി അയ്യപ്പന്‍ പാതയിലുള്ള എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍, ചരല്‍മേട്ടിലുള്ള ആശുപത്രി, ശരംകുത്തി പാതയിലുള്ള ക്യൂ കോംപ്ലക്സുകള്‍ എന്നിവിടങ്ങളിലേക്കെല്ലാം കുടിവെള്ളം വിതരണം ചെയ്യുന്നതും വാട്ടര്‍ അതോറിറ്റി തന്നെ.

കൂടാതെ പമ്പയിലും പരിസരത്തുമായി സ്ഥാപിച്ചിട്ടുള്ള പന്ത്രണ്ടോളം ആര്‍.ഒ (റിവേഴ്സ് ഓസ്മോസിസ്) പ്ലാന്റുകളുടെ സഹായത്തോടെ മണിക്കൂറില്‍ 35,000 ലിറ്ററെന്ന കണക്കില്‍ ദിവസേന ഏഴ് ലക്ഷം ലിറ്റര്‍ കുടിവെള്ളം പമ്പ മുതല്‍ സന്നിധാനം വരെ സ്ഥാപിച്ചിട്ടുള്ള നൂറിലധികം കിയോസ്‌ക് യൂണിറ്റുകളിലൂടെ ഭക്തര്‍ക്ക് വിതരണം ചെയ്യുന്നു. ചൂടുവെള്ളം/ തണുത്ത വെള്ളം/ സാധാരണ വെള്ളം എന്നിങ്ങനെ വിതരണം ചെയ്യാന്‍ കഴിയുന്ന ഏഴോളം വാട്ടര്‍ ഡിസ്പെന്‍സറുകളും പമ്പ കെ.എസ്.ആര്‍.ടി.സി മുതല്‍ ശരംകുത്തി വരെ നീളുന്ന വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ കിയോസ്‌കുകള്‍ കഴുകി വൃത്തിയാക്കാന്‍ പതിനഞ്ചോളം താത്കാലിക ജീവനക്കാരെയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായി അഞ്ച് ലൈന്‍ വാച്ചര്‍മാരെയും നിയോഗിച്ചിട്ടുണ്ട്.

ഈ സ്ഥലങ്ങളില്‍ പൈപ്പ്ലൈനിന്റെ അറ്റകുറ്റപ്പണികള്‍ ചെയ്യാന്‍ ഇതുപതോളം ഫിറ്റര്‍മാര്‍, വെല്‍ഡര്‍മാര്‍, അസിസ്റ്റന്റ് ഫിറ്റര്‍മാര്‍ എന്നിവരും സജ്ജമാണ്. ശബരിമലയില്‍ വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ ഗുണമേന്‍മ ഉറപ്പുവരുത്താന്‍ പമ്പയില്‍ ഒരു ക്വാളിറ്റി വിങ്ങും പ്രവര്‍ത്തിക്കുന്നു. ഒരു അസിസ്റ്റന്റ് എഞ്ചിനീയറുടെ നേതൃത്വത്തില്‍ ഒരു കെമിസ്റ്റ്, ഒരു ബാക്റ്റീരിയോളജിസ്റ്റ്, ഒരു ക്വാളിറ്റി അസിസ്റ്റന്റ് എന്നിവരുടെ നേതൃത്വത്തില്‍ അത്യാധുനിക സാങ്കേതിക ലാബും പമ്പയിലുണ്ട്.