മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് മന്ത്രിമാരുടെ നേതൃത്വത്തിൽ കോഴിക്കോട് ജില്ലയിൽ സംഘടിപ്പിക്കുന്ന ‘കരുതലും കൈത്താങ്ങും’ താലൂക്ക് തല അദാലത്തുകളിലേക്ക് ഏപ്രിൽ പത്ത് വരെ പരാതികൾ സ്വീകരിക്കും. താലൂക്ക് ഓഫീസുകളിൽ നേരിട്ടും അക്ഷയ കേന്ദ്രങ്ങളിൽ ഓൺലൈനായും പൊതുജനങ്ങൾക്ക് പരാതികൾ നൽകാം.

അതിർത്തി നിർണയം, അനധികൃത നിർമ്മാണം, ഭൂമി കയ്യേറ്റം, അതിർത്തി തർക്കങ്ങളും വഴി തടസ്സപ്പെടുത്തലും ഉൾപ്പെടെയുള്ള ഭൂമി സംബന്ധമായ വിഷയങ്ങൾ, സർട്ടിഫിക്കറ്റുകൾ/ ലൈസൻസുകൾ നൽകുന്നതിലെ കാലതാമസം, തണ്ണീർത്തട സംരക്ഷണം, വിവാഹ -പഠന ധനസഹായം, ക്ഷേമ പെൻഷൻ മുതലായ ക്ഷേമപദ്ധതികൾ, പ്രകൃതി ദുരന്തങ്ങൾക്കുള്ള നഷ്ടപരിഹാരം, സാമൂഹ്യ സുരക്ഷാ പെൻഷൻ- കുടിശ്ശിക ലഭിക്കൽ, പെൻഷൻ അനുവദിക്കൽ ആവശ്യം, പരിസ്ഥിതി മലിനീകരണം, മാലിന്യ സംസ്‌കരണം, തെരുവുനായ സംരക്ഷണം/ശല്യം, അപകടകരങ്ങളായ മരങ്ങൾ മുറിച്ച് മാറ്റുന്നത്, തെരുവ് വിളക്കുകൾ, അതിർത്തി തർക്കങ്ങളും വഴി തടസ്സപ്പെടുത്തലും, വയോജന സംരക്ഷണം, കെട്ടിട നിർമ്മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ടവ, പൊതുജല സ്രോതസ്സുകളുടെ സംരക്ഷണം, റേഷൻ കാർഡ് ( എപിഎൽ /ബിപിഎൽ) ചികിത്സാ ആവശ്യങ്ങൾക്ക്, വന്യജീവി ആക്രമണങ്ങളിൽനിന്ന് സംരക്ഷണം, നഷ്ടപരിഹാരം, വിവിധ സ്‌കോളർഷിപ്പുകൾ സംബന്ധിച്ച പരാതികൾ/ അപേക്ഷകൾ, കൃഷി നാശത്തിനുള്ള സഹായങ്ങൾ, കാർഷിക വിളകളുടെ സംരക്ഷണവും വിതരണവും,ഭക്ഷ്യ സുരക്ഷ, മത്സ്യബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ട വിഷയങ്ങൾ, ശാരീരിക -ബുദ്ധി- മാനസിക വൈകല്യമുള്ളവരുടെ പുനരധിവാസം, ധനസഹായം, പെൻഷൻ, വിവിധ ക്ഷേമനിധി ബോർഡുകളിൽ നിന്നുള്ള ആനുകൂല്യങ്ങൾ, എൻഡോസൾഫാൻ ദുരിത ബാധിതരുടെ വിഷയങ്ങൾ, പട്ടിക ജാതി/പട്ടിക വർഗ്ഗ വിഭാഗങ്ങൾക്കുള്ള വിവിധ ആനുകൂല്യങ്ങൾ, വ്യവസായ സംരംഭങ്ങൾക്കുള്ള അനുമതി ഉൾപ്പെടെയുള്ള വിഷയങ്ങൾ അദാലത്തിൽ പരിഗണിക്കും.

എന്നാൽ നിർദ്ദേശങ്ങൾ, അഭിപ്രായങ്ങൾ, പ്രൊപ്പോസലുകൾ, ജോലി ആവശ്യപ്പെട്ടുകൊണ്ടുള്ളവ/ പി.എസ്.സി സംബന്ധമായ വിഷയങ്ങൾ, ജീവനക്കാര്യം (സർക്കാർ), സർക്കാറിന്റെ നയപരമായ തീരുമാനങ്ങളിൽമേലുള്ള ആക്ഷേപം, വായ്പ എഴുതി തള്ളൽ, സാമ്പത്തിക സഹായത്തിനുള്ള അപേക്ഷകൾ (ചികിത്സാ സഹായം ഉൾപ്പെടെയുള്ളവ), പോലീസ് കേസുകൾ, ഉദ്യോഗസ്ഥർക്കെതിരായവ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള അപേക്ഷകൾ, ഭൂമിസംബന്ധമായ പട്ടയങ്ങൾ, വസ്തു സംബന്ധമായ പോക്ക് വരവ്, തരംമാറ്റം, റവന്യൂ റിക്കവറി സംബന്ധമായ വിഷയങ്ങൾ തുടങ്ങിയവ അദാലത്തിൽ പരിഗണിക്കില്ല.

അദാലത്തിൽ പരിഗണിക്കുന്നതിനായുളള പരാതിയിൽ കക്ഷിയുടെ പേര്, വിലാസം, മൊബൈൽ നമ്പർ, ജില്ല, താലൂക്ക് എന്നിവ നിർബന്ധമായും ഉൾപ്പെടുത്തണം. പരാതി സമർപ്പിച്ച് കൈപ്പറ്റ് രസീത് വാങ്ങേണ്ടതാണ്. അദാലത്തിൽ പരിഗണിക്കുവാൻ നിശ്ചയിച്ചിട്ടുളള വിഷയങ്ങൾ സംബന്ധിച്ച പരാതികൾ മാത്രമാണ് സമർപ്പിക്കേണ്ടത്. മറ്റ് വിഷയങ്ങൾ സംബന്ധിച്ച പരാതികൾ വകുപ്പ് മേധാവികൾ, വകുപ്പ് സെക്രട്ടറിമാർ, വകുപ്പ് മന്ത്രിമാർ എന്നിവർക്ക് നേരിട്ടോ cmo.kerala.gov.in എന്ന വെബ് പോർട്ടലിലൂടെയോ മുഖ്യമന്ത്രിക്ക് സമർപ്പിക്കാം. ഉദ്യോഗസ്ഥ തലത്തിൽ പരിഹരിക്കാൻ കഴിയാത്ത വിഷയങ്ങളിൽ അദാലത്തിൽ മന്ത്രിമാർ തീരുമാനം കൈക്കൊള്ളും.

പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്, റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ, വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ, തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ എന്നിവരുടെ നേതൃത്വത്തിലാണ് ജില്ലയിൽ ‘കരുതലും കൈത്താങ്ങും’ താലൂക്ക്തല അദാലത്തുകൾ നടക്കുന്നത്. മെയ് രണ്ടിന് കോഴിക്കോട്, നാലിന് വടകര, ആറിന് കൊയിലാണ്ടി, എട്ടിന് താമരശ്ശേരി എന്നിങ്ങനെയാണ് പരാതി പരിഹാര അദാലത്തുകൾ സംഘടിപ്പിക്കുന്നത്.