കേരളപ്പിറവി ദിനത്തോടെ സംസ്ഥാനത്തെ റവന്യൂ വകുപ്പിലെ മുഴുവൻ ഓഫീസുകളെയും ഓൺലൈനായി ബന്ധിപ്പിച്ചു കൊണ്ട് പൂർണമായും ഡിജിറ്റലൈസേഷൻ നടപ്പിലാക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ. കൂരാച്ചുണ്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. മുഴുവൻ ജനങ്ങൾക്കും വേഗത്തിലും സുതാര്യമായും സേവനങ്ങൾ ലഭ്യമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. അഡ്വ.കെ.എം സച്ചിൻദേവ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടർ എ. ഗീത സ്വാഗതം ആശംസിച്ചു.

44 ലക്ഷം രൂപ ഉപയോഗിച്ച് റീ ബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിർമ്മാണ ഓഫീസ് കെട്ടിടത്തിന്റെ പ്രവർത്തികൾ പൂർത്തീകരിച്ചത്. പഴയ കെട്ടിടം പൊളിച്ചു മാറ്റിയതിന് ശേഷമാണ് പുതിയ കെട്ടിടത്തിന്റെ പ്രവൃത്തി ആരംഭിച്ചത്. ലോഡ് ബിയറിംങ് സ്ട്രക്ച്ചറായി നിർമ്മിച്ച രണ്ട് നില കെട്ടിടമാണ് വില്ലേജ് ഓഫീസിനായി പണി പൂർത്തിയാക്കിയിരിക്കുന്നത്. താഴത്തെ നിലയിൽ പൊതുജനങ്ങൾക്കുളള കാത്തിരിപ്പ് മുറി, വില്ലേജ് ഓഫീസറുടെ മുറി, സ്പെഷ്യൽ വില്ലേജ് ഓഫീസറുടെ മുറി, ഓഫീസ് ഏരിയ, ടോയ്ലറ്റ് സൗകര്യം എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒന്നാം നിലയിൽ മീറ്റിംഗ് ഹാളും, സ്റ്റോറേജ് റൂമും ക്രമീകരിച്ചിട്ടുണ്ട്. ജില്ലാ നിർമ്മിതി കേന്ദ്രമാണ് നിർവഹണ ഏജൻസി.

നിർമ്മിതി കേന്ദ്രം മേഖല എഞ്ചിനീയർ കെ.എം ശശി റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ അനിത, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട, വൈസ് പ്രസിഡന്റ് റസീന യൂസഫ്, എ.ഡി.എം സി.മുഹമ്മദ് റഫീഖ്, ജില്ലാ -ബ്ലോക്ക്-ഗ്രാമപഞ്ചായത്ത്- അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. കൊയിലാണ്ടി തഹസിൽദാർ സി.പി മണി നന്ദി പറഞ്ഞു.