മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘർഷം പരിഹരിക്കാനുള്ള അടിയന്തിര മാർഗങ്ങളായ ആനമതിലുകൾ, ട്രഞ്ചിങ്, സോളാർ ഹാങ്ങിംഗ് ഫെൻസിംഗ് തുടങ്ങിയവയുടെ പരിപാലന ചുമതല പഞ്ചായത്തുകൾക്ക് നൽകാനുള്ള പദ്ധതി മുഖ്യമന്ത്രിയുടെ മുമ്പാകെ സമർപ്പിക്കുമെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. ജില്ലയിലെ മലയോര മേഖലയിലെ നിയമസഭാ മണ്ഡലങ്ങളുടെ വനസൗഹൃദ സദസ്സ് ഇരിട്ടിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ആറളം ഫാം മേഖലയിൽ ആന പ്രതിരോധ മതിൽ നിർമ്മിക്കുന്നതിനുള്ള ടെൻഡർ നടപടികൾ നടന്നുവരുന്നതായി മന്ത്രി പറഞ്ഞു. ആറളം ഫാം കേന്ദ്രമാക്കി ആർ.ആർ.ടി. ക്ക് പുറമെ 21 അംഗ സ്‌പെഷൽ ടീം രൂപവത്കരിച്ചു. വന്യജീവി ആക്രമണത്തിനുള്ള നഷ്ട പരിഹാരത്തിന്റെ നടപടിക്രമങ്ങൾ ലഘൂകരിക്കും. ചികിത്സിച്ച ഡോക്ടറുടെ സർട്ടിഫിക്കറ്റ് പോരെന്നും സർക്കാർ സിവിൽ സർജന്റെ സർട്ടിഫിക്കറ്റ് വേണമെന്നുമുള്ള വ്യവസ്ഥയിൽ ഇളവ് അനുവദിക്കുന്ന ഉത്തരവ് ഈയാഴ്ച പുറപ്പെടുവിക്കും.
ജില്ലയിൽ ഇതുവരെ 3.066 കോടി രൂപ നഷ്ടപരിഹാരം വിതരണം ചെയ്തു. 2021 ജൂൺ വരെയുള്ള അപേക്ഷകളിൽ പൂർണമായും നഷ്ട പരിഹാരം നൽകി. മതിയായ രേഖകൾ നൽകാത്ത അപേക്ഷകൾ പഞ്ചായത്ത് തലത്തിൽ പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തി സമർപ്പിക്കണം. 2022 മാർച്ച് 31 വരെയുള്ള അപേക്ഷകളിൽ നഷ്ടപരിഹാരം നൽകുന്നതിനുള്ള പണം അനുവദിച്ചുകഴിഞ്ഞു.

1980 നുമുമ്പ് ഗ്രാമപഞ്ചായത്തിന്റെയോ മറ്റേതെങ്കിലും പൊതുപണമോ ഉപയോഗിച്ച് അറ്റകുറ്റപണി ചെയ്ത റോഡുകൾ നവീകരിക്കാൻ അപേക്ഷ ലഭിച്ചാൽ 15 ദിവസത്തിനകം എൻ.ഒ.സി. നൽകണം എന്നാണ് സർക്കാർ നിർദേശമെന്നും മന്ത്രി വ്യക്തമാക്കി. കാടറിയുന്നവരെ കാടിന്റെ കാവലാളാക്കുക എന്ന നിലപാടിന്റെ ഭാഗമായി വനമേഖലയിൽ കഴിയുന്ന പട്ടികവർഗ വിഭാഗത്തിൽ നിന്ന് 500 ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർക്ക് പിഎസ്‌സി വഴി പ്രത്യേക നിയമനം നൽകി വനം വകുപ്പിന്റെ ഭാഗമാക്കി.
വന്യജീവി പ്രതിരോധത്തിനായി വനം വകുപ്പിന് കീഴിൽ 2022-23 വർഷത്തിൽ 2.25 കിലോ മീറ്റർ സോളാർ ഫെൻസിംഗ് പൂർത്തീകരിച്ചിട്ടുണ്ട്. കൂടാതെ 2021-22, 2022-23 വർഷങ്ങളിൽ 27 കിലോ മീറ്റർ സോളാർ ഫെൻസിംഗ് അറ്റകുറ്റ പണികൾ പൂർത്തിയാക്കിയിട്ടുണ്ട്. 2023-24 വർഷത്തിൽ നബാർഡ് സ്‌കീമിൽ ഉൾപ്പെടുത്തി കൊട്ടിയൂർ റെയിഞ്ചിൽ 18.5 കിലോ മീറ്ററും തളിപ്പറമ്പ് റേഞ്ചിൽ മൂന്ന് കിലോ മീറ്ററും സോളാർ ഹാങ്ങിങ് ഫെൻസിംഗ് നിർമ്മിക്കാനുള്ള നടപടി ക്രമങ്ങൾ പൂർത്തിയായി വരുന്നു.

പയ്യാവൂർ പഞ്ചായത്തിൽ 10.5 കിലോ മീറ്റർ സോളാർ ഹാങ്ങിംഗ് ഫെൻസിംഗ് നിർമ്മിച്ചിട്ടുണ്ട്. എരുവേശ്ശി ഗ്രാമപഞ്ചായത്തിൽ 14.5 കിലോ മീറ്ററും ഉദയഗിരി ഗ്രാമപഞ്ചായത്തിൽ 13 മീറ്ററും ഉളിക്കൽ ഗ്രാമപഞ്ചായത്തിൽ 14.5 കിലോ മീറ്ററും സോളാർ ഹാങ്ങിംഗ് ഫെൻസിംഗ് നിർമ്മിക്കാനുള്ള നടപടികൾ സ്വീകരിച്ചുവരുന്നുണ്ട്. ഈ പ്രവൃത്തികൾ പൂർത്തിയാവുന്നതോടെ തളിപ്പറമ്പ് റേഞ്ചിൽ ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങുന്ന പ്രശ്‌നത്തിന് പരിഹാരമാവും. അടുത്ത വാർഷിക പദ്ധതിയിലോ നബാർഡിന് സമർപ്പിക്കുന്ന നിർദേശങ്ങളിലോ ഈ ജില്ലയിലെ കൂടുതൽ സ്ഥലങ്ങളിലേക്ക് ഫെൻസിംഗിനുള്ള ആവശ്യങ്ങൾ പരിഗണിക്കും.

പഞ്ചായത്ത് നഗരപാലികാ നിയമപ്രകാരം ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനുള്ള ഉത്തരവാദിത്തം സർക്കാറിന് മാത്രമല്ല, തദ്ദേശ സ്ഥാപനങ്ങൾക്കുമുണ്ട്. പഞ്ചായത്തുകൾ സ്വന്തം നിലയ്ക്ക് ചെയ്ത ശ്രമങ്ങളെ അഭിനന്ദിക്കുന്നു. ജനകീയ പങ്കാളിത്തത്തോടെ മാത്രമേ ഇത്തരം പ്രതിരോധ പ്രവർത്തനങ്ങൾ നടത്താൻ കഴിയൂ എന്നും മന്ത്രി പറഞ്ഞു.

കാടിനെ സംരക്ഷിക്കാനുള്ള ജാഗ്രത തുടരുന്നതോടൊപ്പം, ജനങ്ങളുടെ വശത്തുനിന്നു കൂടി കാണുന്ന ഒരു രീതി വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്ന് മന്ത്രി പറഞ്ഞു. വകുപ്പിന് ലഭിക്കുന്ന അപേക്ഷകളിൽ ജനങ്ങളെ സഹായിക്കാൻ കഴിയുന്ന രീതിയിലുള്ള തീർപ്പുണ്ടാകണം. ജനങ്ങളെ കേൾക്കാനുള്ള വകുപ്പായി ഇതിനെ മാറ്റണമെന്നും മന്ത്രി പറഞ്ഞു.


ഇരിക്കൂർ, മട്ടന്നൂർ, പേരാവൂർ, പയ്യന്നൂർ എന്നീ നാല് നിയോജക മണ്ഡലങ്ങളിലെ 14 ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നതായിരുന്നു വനസൗഹൃദ സദസ്സ്. പഞ്ചായത്തുകളിലെ ജനപ്രതിനിധികളുടെ പരാതികൾക്കും പ്രശ്‌നങ്ങൾക്കും മന്ത്രി വിശദമായ മറുപടിയും ഉദ്യോഗസ്ഥർക്ക് നിർദേശങ്ങളും നൽകി. 20 പരാതികളാണ് വനസൗഹൃദ സദസ്സിൽ ലഭിച്ചത്. 18 പേർക്ക് 22.75 ലക്ഷം രൂപ നഷ്ട പരിഹാരമായി വിതരണം ചെയ്തു. മൂന്ന് പേർക്ക് എൻഒസി നൽകി. പട്ടികജാതി, പട്ടികവർഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ മുഖ്യാതിഥിയായി.

അഡ്വ. സണ്ണി ജോസഫ് എംഎൽഎ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ വേലായുധൻ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ പി രാജേഷ് (ആറളം), സി ടി അനീഷ് (കേളകം), റോയി നമ്പുടാകം (കൊട്ടിയൂർ), വി ബാലൻ (ചിറ്റാരിപ്പറമ്പ്), എം റിജി (കോളയാട്), കെ എഫ് അലക്‌സാണ്ടർ (ചെറുപുഴ), ജോജി മാത്യു (ആലക്കോട്), സാജു സേവ്യർ (പയ്യാവൂർ), കെ എസ് ചന്ദ്രശേഖരൻ (ഉദയഗിരി), വൈസ് പ്രസിഡണ്ടുമാരായ ലിസി തോമസ് (അയ്യങ്കുന്ന്), ഷാന്റി തോമസ് (കണിച്ചാർ) എന്നിവർ പ്രശ്‌നങ്ങളും പരാതികളും ഉന്നയിച്ചു.

അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ജെ ജസ്റ്റിൻ മോഹൻ, നോർത്തേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ എസ് ദീപ, വൈൽഡ് ലൈഫ് നോർത്ത് റീജിയൺ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ മുഹമ്മദ് ഷബാബ്, കണ്ണൂർ ഡിഎഫ്ഒ പി കാർത്തിക്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ ശ്രീധരൻ (സി പി ഐ എം), പ്രശാന്തൻ മുരിക്കോളി (എൻസിപി), അഡ്വ. വി ഷാജി (സി പി ഐ), തോമസ് വർഗ്ഗീസ് (ഐ എൻ സി ) മാത്യു കുന്നപ്പള്ളി (കേരള കോൺഗ്രസ് എം ), ബാബുരാജ് ഉളിക്കൽ (ജെ ഡി എസ് ), സി വി എം വിജയൻ (ജെ ഡി എസ്) വൽസൻ അത്തിക്കൽ (കേരള കോൺഗ്രസ് ജേക്കബ്), വി ഷാജി (ആർ എസ് പി), ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.