ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം നിർവഹിച്ചു. വിശപ്പുരഹിത കേരളം എന്ന ആശയം ഫലപ്രാപ്തിയിൽ എത്തിയെന്ന് ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി അഡ്വ. ജി ആർ അനിൽ. സംസ്ഥാനത്തെ അതിദരിദ്രരായവർക്ക് മഞ്ഞ റേഷൻ കാർഡ് കൂടി ഉറപ്പാക്കിയതോടെ എല്ലാവർക്കും ഭക്ഷ്യധാന്യമെന്ന ആശയം നടപ്പിലാവുകയാണ്. 24 ലക്ഷത്തിലധികം വരുന്ന റേഷൻ കാർഡ് അപേക്ഷകൾക്ക് ദ്രുതഗതിയിൽ പരിഹാരം കാണാൻ കഴിഞ്ഞെന്നും ഒല്ലൂർ പനംകുറ്റിച്ചിറ സഹകരണ സൂപ്പർമാർക്കറ്റിന് മുൻവശത്തായി പ്രവർത്തനം ആരംഭിച്ച സുഭിക്ഷ ഹോട്ടൽ ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു. തൃശ്ശൂർ ജില്ലയിലെ ഒമ്പതാമത്തെ സുഭിക്ഷ ഹോട്ടലാണ് പനംകുറ്റിച്ചിറയിൽ ആരംഭിച്ചത്.
പൊതുജനങ്ങൾക്ക് 20 രൂപ നിരക്കിൽ സുഭിക്ഷ പദ്ധതിലൂടെ ഉച്ചയൂണ് ലഭിക്കും. ഊണിന് പുറമേ പ്രഭാതഭക്ഷണവും ചെറുകടികളും അടക്കമുള്ളവ ന്യായവിലയ്ക്ക് ലഭ്യമാക്കും. ചെറുകിട ജോലിക്കാർ, ഇതര സംസ്ഥാന തൊഴിലാളികൾ, പിന്നോക്ക സാമ്പത്തിക അവസ്ഥ നേരിടുന്നവർ എന്നിങ്ങനെയുള്ള ഒരു വലിയ വിഭാഗത്തിനെ ലക്ഷ്യം വെച്ചുകൊണ്ടാണ് സുഭിക്ഷാ ഹോട്ടൽ പ്രവർത്തനമാരംഭിക്കുന്നത്. തൃപ്തി രജിസ്ട്രേഡ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് പനംകുറ്റിച്ചിറയിലെ സുഭിക്ഷ ഹോട്ടൽ പ്രവർത്തനങ്ങൾ. പട്ടിണിയില്ലാത്ത കേരളം എന്ന ആശയം നടപ്പിലാക്കാൻ രൂപം കൊള്ളുന്ന ഇത്തരം സംരംഭങ്ങൾക്ക് പൊതു സമൂഹത്തിൻറെ പൂർണ സഹകരണം ആവശ്യമാണെന്ന് ഓർമ്മപ്പെടുത്തലും മന്ത്രി ജി ആർ അനിൽ പങ്കുവെച്ചു.
വിലക്കയറ്റത്തിന്റെ ദുരന്തം അനുഭവിപ്പിക്കാതെ സംസ്ഥാനത്തെ മുന്നോട്ടു നയിക്കുന്നതിൽ ഭക്ഷ്യപൊതുവിതരണ വകുപ്പ് നൽകുന്ന സംഭാവനകൾ പ്രശംസനീയമാണെന്ന് അധ്യക്ഷപ്രസംഗത്തിൽ റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. തൃശ്ശൂർ കോർപ്പറേഷൻ മേയർ എം.കെ വർഗീസ് മുഖ്യാതിഥിയായി. കോർപ്പറേഷൻ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വർഗീസ് കണ്ടംകുളത്തി, പുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിനി ഉണ്ണികൃഷ്ണൻ, കൗൺസിലർ കരോളിൻ ജെറിഷ്, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് ക്ഷേമനി സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിനി പ്രദീപ്കുമാർ, ജനപ്രതിനിധികൾ, സിവിൽ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.