എയ്ഞ്ചൽവാലി – പമ്പാവാലിയിൽ ക്രമവത്കരിച്ച പട്ടയവിതരണം നടത്തി

ആയിരത്തോളം കുടുംബങ്ങളുടെ ഏഴുപതിറ്റാണ്ടു നീണ്ട സ്വപ്‌നമാണ് പട്ടയവിതരണത്തിലൂടെ സാധ്യമായത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.  എരുമേലി തെക്ക് വില്ലേജിൽ എയ്ഞ്ചൽവാലി – പമ്പാവാലി പ്രദേശങ്ങളിലെ ഭൂവുടമകൾക്കു ഭൂനികുതി അടയ്ക്കുന്നതിലെ പ്രശ്നങ്ങൾ പരിഹരിച്ചു ക്രമവത്കരിച്ച പട്ടയവിതരണ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

521 പട്ടയങ്ങളാണ് ഇന്നലെ വിതരണം ചെയ്തത്. ജനങ്ങൾക്കിടയിൽ പരിഭ്രാന്തി പരത്തി നേട്ടം കൊയ്യാമെന്നു കരുതിയ കുത്തിത്തിരുപ്പുകാരുടെ മുഖത്തേറ്റ അടിയാണ് ഇവിടുത്തെ പട്ടയവിതരണമെന്നു മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ഏഴുവർഷത്തിനിടെ മൂന്നുലക്ഷത്തോളം പട്ടയങ്ങളാണ് സർക്കാർ വിതരണം ചെയ്തത്. സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചു നാൽപതിനായിരം പട്ടയങ്ങളാണു വിതരണം ചെയ്യാൻ തീരുമാനിച്ചിരുന്നത്. എന്നാൽ 67000 പട്ടയങ്ങൾ വിതരണം ചെയ്യാനായി. അതിനു പുറമേയാണ് ഇപ്പോൾ വിതരണം ചെയ്യുന്ന പട്ടയങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു.
മനുഷ്യ -വന്യജീവി സംഘർഷങ്ങൾ ലഘൂകരിക്കാനുള്ള വിവിധ നടപടികൾ സർക്കാർ സ്വീകരിക്കും. മനുഷ്യവാസസ്ഥലങ്ങളിലും കൃഷിഭൂമിയിലും വന്യമൃഗങ്ങൾ പ്രവേശിക്കുന്നതു തടയാൻ സംവിധാനം ഒരുക്കും. നൂതനസാങ്കേതികവിദ്യകളുടെ സഹായത്തോടെ മുന്നറിയിപ്പു സംവിധാനങ്ങൾ കാര്യക്ഷമമാക്കും. ജനജാഗ്രതാസമിതികൾ, വനസംരക്ഷണസമിതികൾ, പരിസ്ഥിതി വികസന സമിതികൾ എന്നിവയെ കൂടുതൽ കരുത്തുറ്റതാക്കിക്കൊണ്ട് വന്യജീവി സംഘർഷങ്ങൾക്കൊണ്ടുള്ള പ്രശ്‌നങ്ങൾക്കു പരിഹാരം കാണും.
വന്യജീവി ആക്രമണങ്ങളുടെ പേരിൽ ജനങ്ങൾക്കിടയിൽ പരിഭ്രാന്തി പരാത്താനും സർക്കാരിനെതിരേ തിരിക്കാനും ചില സ്ഥാപിത താൽപര്യക്കാർ ഇറങ്ങിയിട്ടുണ്ട്. എന്നാൽ ഇത്തരം ആശങ്കകൾക്ക് ഒരു അടിസ്ഥാനവുമില്ല. ആയിരം പട്ടയം നൽകി സർക്കാർ വാക്കുപാലിച്ചതുപോലെ വന്യജീവി ആക്രമണങ്ങൾക്കു പരിഹാരം കണ്ടെത്തിയും സർക്കാർ വാക്കുപാലിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എയ്ഞ്ചൽവാലി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ റവന്യൂ-ഭവന നിർമാണ വകുപ്പ് മന്ത്രി കെ. രാജൻ അധ്യക്ഷത വഹിച്ചു. നികുതി പിരിക്കുകയല്ല, സാധാരണക്കാർക്കു ഭൂമിയുടെ ക്രയവിക്രയങ്ങൾക്ക് ആധികാരികമായ രേഖകൾ കൈമാറുകയാണു പട്ടയവിതരണത്തിലൂടെ സർക്കാർ ലക്ഷ്യമെന്നു മന്ത്രി കെ. രാജൻ പറഞ്ഞു. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ അതിർത്തികൾ കൃത്യമായി നിർണയിച്ചിട്ടുണ്ട്. 1887 സ്‌കെച്ചുകൾ പൂർത്തീകരിച്ചു. വനംവകുപ്പിന്റെ കൂടി സംയുക്ത പരിശോധനയ്ക്കുശേഷമാണ് റവന്യൂവകുപ്പിന്റെ പട്ടയമാക്കി അപേക്ഷ നൽകിയവർക്കു കൈമാറുന്നതെന്നും മന്ത്രി കെ. രാജൻ പറഞ്ഞു. ശേഷിക്കുന്ന അപേക്ഷകർക്ക് ജൂൺ 6,7 തിയതികളിൽ എയ്ഞ്ചൽവാലി സെന്റ് മേരീസ് സ്‌കൂളിൽ അദാലത്ത് നടത്തി പഴയ പട്ടയങ്ങൾ സറണ്ടർ ചെയ്യാൻ അവസരമൊരുക്കും. ഈ അപേക്ഷകളിൽ ഓഗസ്റ്റ് 30ന് മുമ്പ് നിയമസാധുതയുള്ള പുതിയ പട്ടയം കൈമാറുമെന്നും മന്ത്രി കെ. രാജൻ പറഞ്ഞു.
റവന്യൂവകുപ്പിന്റെ നേതൃത്വത്തിൽ വിപ്ലവകരമായ മാറ്റങ്ങളാണ് സർക്കാർ നടപ്പാക്കുന്നത് എന്നു ചടങ്ങിൽ വിശിഷ്ടാതിഥിയായ സഹകരണ – രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. മുമ്പ് നൽകിയ പോലത്തെ നിയമസാധുത ഇല്ലാത്ത പട്ടയമല്ല, ഏതു ബാങ്കും സ്വർണം പോലെ സ്വീകരിക്കുന്ന പട്ടയമാണ് സർക്കാർ ലഭ്യമാക്കിയതെന്നും മന്ത്രി പറഞ്ഞു. യോഗത്തിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ശുഭേഷ് സുധാകരൻ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി, ഗ്രാമപഞ്ചായത്തംഗം മാത്യു ജോസഫ്, കാഞ്ഞിരപ്പള്ളി തഹസീൽദാർ ബെന്നി മാത്യു, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ അഡ്വ. വി.ബി. ബിനു, ഗിരീഷ്‌കുമാർ, എബി കാവുങ്കൽ, എന്നിവർ പ്രസംഗിച്ചു.