കൊട്ടാരക്കരയിലെ പുതിയ വിദ്യാഭ്യാസ സമുച്ചയം പൊതുവിദ്യാഭ്യാസ-തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികളുടെ അക്കാദമിക നിലവാരത്തിനാണ് പ്രഥമ പരിഗണന നല്‍കുന്നതെന്ന്  മന്ത്രി പറഞ്ഞു.കുട്ടികളെ പുതിയ കാലത്തിന് അനുസരിച്ച് രൂപപെടുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. അതിനായി അധ്യാപക വിദ്യാര്‍ഥി നിലവാരം തുടര്‍ച്ചയായി വിലയിരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ അധ്യക്ഷനായി. സംസ്ഥാനത്ത് 13,500 സ്‌കൂളുകള്‍ ഉണ്ടെന്നത് കേരള സാമൂഹിക പുരോഗതിയുടെ ലക്ഷ്യമാണ്. വിദ്യാഭ്യാസ മേഖലയിലെ വികസനത്തിന് സര്‍ക്കാര്‍ ഒരു കുറവും ഉണ്ടാക്കില്ല. കൊട്ടാരക്കരയില്‍ അടിസ്ഥാന ഉന്നത വിദ്യാഭ്യാസ മേഖലകളില്‍ വലിയ വികസനമുണ്ടായി. കൊട്ടാരക്കരയിലെ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ്, നഴ്സിങ് കോളജ്, വെളിയം ഐ റ്റി ഐ, കൊട്ടാരക്കര ഐ റ്റി പാര്‍ക്ക് എന്നിവ ഇതിന്റെ ഉദാഹരണങ്ങളാണെന്നും മന്ത്രി പറഞ്ഞു.

5.70 കോടി രൂപ ചെലവഴിച്ചാണ് ജില്ലാ വിദ്യാഭ്യാസ ഓഫിസ്, അധ്യാപക പരിശീലന കേന്ദ്രം എന്നിവയ്ക്കായി വിദ്യാഭ്യാസ സമുച്ചയം നിര്‍മിക്കുന്നത്. മൂന്ന് നിലയായി രൂപകല്‍പന ചെയ്ത കെട്ടിടത്തില്‍ ആദ്യഘട്ടത്തില്‍ രണ്ട് നിലകളാണ് നിര്‍മിക്കുന്നത്. സെമിനാര്‍ ഹാള്‍, കോണ്‍ഫറന്‍സ് ഹാള്‍, ഓഡിറ്റോറിയം, വിവിധ ഓഫിസുകള്‍ എന്നിവയാണ് കെട്ടിടത്തില്‍ ഉണ്ടാകുക.

കൊട്ടാരക്കര നഗരസഭ ചെയര്‍മാന്‍ എസ് ആര്‍ രമേശ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എ അഭിലാഷ്, കെ ഹര്‍ഷകുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി എസ് പ്രശോഭ, ആര്‍ പ്രശാന്ത്, ബിന്ദു ജി നാഥ്, സജി കടൂക്കാല, വി കെ ജ്യോതി, ബിജു എബ്രഹാം, ഷീബ ചെല്ലപ്പന്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി ആര്‍ ഷീലകുമാരി അമ്മ തുടങ്ങിയവര്‍ പങ്കെടുത്തു.