സംസ്ഥാനത്തിന്റെ പൊതുശബ്ദമായി നവകേരള സദസ് വേദികള്‍ മാറിയെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. കുണ്ടറ നിയോജക മണ്ഡലത്തിലെ നവകേരള സദസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റ് സംസ്ഥാനങ്ങള്‍ക്ക് അസൂയജനിപ്പിക്കുംവിധം അനുദിനം വികസിക്കുകയാണ് കേരളം. കേരള ജനതയ്ക്ക് താങ്ങും തണലും കരുത്തുമായി സര്‍ക്കാര്‍ എന്നും ഒപ്പമുണ്ടെന്നും പ്രകടനപത്രിയിലെ വാഗ്ദാനങ്ങള്‍ ഒന്നടങ്കം നടപ്പാക്കിയാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും മന്ത്രി പറഞ്ഞു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിശീര്‍ഷ വരുമാനമുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ ഒന്ന് കേരളമാണ്. ആഭ്യന്തര വളര്‍ച്ച എട്ട് ശതമാനം വര്‍ദ്ധിച്ചു. കാര്‍ഷികം, വിദ്യാഭ്യാസം, വ്യവസായം തുടങ്ങി എല്ലാ മേഖലകളിലും കേരളം കുതിക്കുകയാണ്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പദ്ധതിയിലൂടെ സമുദ്രഗതാഗതത്തിന്റെ പുതിയ യുഗമാണ് തുറക്കാനായത്. തുറമുഖം യാഥാര്‍ഥ്യമായതോടെ വിപുലമായ രീതിയില്‍ കണ്ടെയ്‌നറുകള്‍ എത്തിക്കാന്‍ സാധിക്കുന്നു. മൂന്നു കപ്പലുകളാണ് ഇതുവരെ തുറമുഖത്ത് അടുപ്പിക്കാന്‍ കഴിഞ്ഞത്. കൊല്ലം തുറമുഖം ഐ.എസ്.പി.എസ്. അംഗീകാരം നേടിയതും അനന്തസാധ്യതകളാണ് തുറക്കുന്നതെന്ന് മന്ത്രി പറഞ്ഞു.