കാർഷിക മേഖലയിൽ സ്വയംപര്യാപ്തത എന്ന ലക്ഷ്യത്തിലേക്കാണ് കേരളത്തിൻ്റെ കുതിപ്പ്. ‘ഞങ്ങളും കൃഷിയിലേക്ക്’, ‘നവോത്ഥാൻ’, ‘കൃഷി സമൃദ്ധി’ തുടങ്ങിയ പദ്ധതികൾക്കൊപ്പം, ‘ഓണത്തിന് ഒരു മുറം പച്ചക്കറി’ എന്ന സമഗ്ര പച്ചക്കറി ഉൽപ്പാദന യജ്ഞം ഓരോ വർഷവും കൂടുതൽ പേരെ കൃഷിയിലേക്ക് ആകർഷിച്ച് ശ്രദ്ധേയമായ നേട്ടം കൈവരിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ കുടുംബങ്ങളിൽ കാർഷികസംസ്‌കാരം വളർത്താൻ കൃഷി വകുപ്പ് നടപ്പാക്കുന്ന വിവിധ പദ്ധതികൾ കാർഷിക കേരളത്തിന് പുതിയ ഉണർവാണ് സമ്മാനിക്കുന്നത്.
ഓണക്കാലത്ത് പച്ചക്കറി വിപണിയിലുണ്ടാകുന്ന വിലക്കയറ്റം തടയാനും വിപണിയിൽ പച്ചക്കറിലഭ്യത ഉറപ്പുവരുത്താനും വിഷരഹിത പച്ചക്കറികൾ ജനങ്ങൾക്ക് ലഭ്യമാക്കാനും ലക്ഷ്യമിട്ടാണ് ‘ഓണത്തിന് ഒരുമുറം പച്ചക്കറി’ പദ്ധതി നടപ്പാക്കുന്നത്. വഴുതന, വെണ്ട, തക്കാളി, പച്ചമുളക് തുടങ്ങിയവയുടെ തൈകൾ നട്ട് പരിപാലിക്കാൻ ഈ പദ്ധതി പ്രോത്സാഹനം നൽകുന്നു.കർഷകർ, വിദ്യാർത്ഥികൾ, സഹകരണ സ്ഥാപനങ്ങൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, കുടുംബശ്രീ – എന്നിങ്ങനെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഒരുമിപ്പിച്ച് ഒരു ജനകീയ മുന്നേറ്റമായാണ് ഈ പദ്ധതി മുന്നോട്ട് പോകുന്നത്.
പദ്ധതിയുടെ ഭാഗമായി ഒരു ലക്ഷം സങ്കരയിനം പച്ചക്കറി വിത്ത് പായ്ക്കറ്റുകളും ഒരു കോടി സങ്കരയിനം പച്ചക്കറി തൈകളും കർഷകർക്ക് സൗജന്യമായി വിതരണം ചെയ്യുന്നു. കർഷകരിൽ നിന്ന് ഉയർന്ന വിലയ്ക്ക് പച്ചക്കറികൾ ശേഖരിച്ച് പൊതുജനങ്ങൾക്ക് കുറഞ്ഞ വിലയ്ക്ക് വിൽക്കുന്ന സംവിധാനവും നിലവിലുണ്ട്.
ദീർഘകാല വിളകളായ അഗത്തി, മുരിങ്ങ, കറിവേപ്പ് എന്നിവയുടെ ഒരു ലക്ഷം തൈകളും കൃഷി വകുപ്പ് സൗജന്യമായി വിതരണം ചെയ്യുന്നു. സംസ്ഥാനത്തെ 1076 കൃഷി ഭവനങ്ങൾ വഴിയാണ് ഈ തൈകളും വിത്തുകളും ജനങ്ങളിലേക്ക് എത്തുന്നത്. ഉത്സവ സീസണുകളിൽ പച്ചക്കറിക്കായി അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്ന അവസ്ഥയ്ക്ക് ഒരു പരിധിവരെ പരിഹാരമായ പദ്ധതി ഇതിനകം നിരവധിപേരെ വീട്ടുവളപ്പിലും മട്ടുപ്പാവിലും വരെ പച്ചക്കറി കൃഷി ആരംഭിക്കാൻ പ്രേരിപ്പിച്ചു.
‘ഓണത്തിന് ഒരു മുറം പച്ചക്കറി’ പദ്ധതിയിലൂടെ പച്ചക്കറി കൃഷി മുന്നേറ്റത്തിനൊപ്പം വാർഷിക പച്ചക്കറി ഉൽപ്പാദനം ഗണ്യമായി വർദ്ധിപ്പിക്കാനും സാധിച്ചു. 2015-16 സാമ്പത്തിക വർഷത്തിൽ 6.28 ലക്ഷം ടണ്ണായിരുന്ന പച്ചക്കറി ഉൽപ്പാദനം, 2023-24-ൽ 17.2 ലക്ഷം ടണ്ണായി വർദ്ധിച്ചു എന്നത് സർക്കാരിന്റെ ഈ പദ്ധതിയുടെ വിജയത്തിന് തെളിവാണ്.
കേരളത്തെ പച്ചക്കറി ഉത്പാദനത്തിൽ സ്വയംപര്യാപ്തതയിലേക്ക് നയിക്കുക എന്ന ദീർഘകാല ലക്ഷ്യത്തിലേക്കുള്ള വലിയൊരു ചുവടുവയ്പ്പായി മാറുകയാണ് ഈ സമഗ്ര പച്ചക്കറി ഉൽപ്പാദന യജ്ഞം. വിഷമുക്തമായ പച്ചക്കറികൾ സ്വന്തം വീട്ടുമുറ്റത്ത് വിളയിച്ചെടുത്ത്, ഓണത്തിന് ഒരു മുറം പച്ചക്കറിയുമായി സർക്കാർ പദ്ധതിയുടെ ഭാഗമാകാം.
കരുത്തോടെ കേരളം- 64