കേരളത്തെ പ്രതിനിധീകരിക്കുന്നതില്‍ അഭിമാനം – ഗവര്‍ണര്‍

ന്യൂഡല്‍ഹി : എല്ലാവര്‍ക്കും  സുഖമല്ലേ, എന്ന സ്‌നേഹാന്വേഷണത്തോടെ ഡല്‍ഹി മലയാളികളെ മുഴുവന്‍ അഭിമാനത്തോടെ ചേര്‍ത്തു പിടിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അന്താരാഷ്ട്ര വ്യാപാരമേളയിലെ കേരളദിനം അവിസ്മരണീയമാക്കി. കേരളത്തെ പ്രതിനിധീകരിക്കാന്‍ കഴിയുന്നതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രഗതി മൈതാനിയിലെ ഹംസധ്വനി തീയറ്ററില്‍ നടന്ന കേരള ദിനാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവര്‍ണര്‍.

ലോകത്തെവിടെയും കഠിനാധ്വാനത്തിന്റെ പ്രതീകമാണ് മലയാളികള്‍. മനസ്സാക്ഷിയും പരസ്പരമുളള കരുതലുമുളളവരാണ് അവര്‍. കേരളീയരെയും നാടിനെയും അറിയാന്‍ കേരളം സന്ദര്‍ശിക്കാന്‍ പരിപാടിയിലെത്തിയ മുഴുവന്‍ ഇതരസംസ്ഥാനക്കാരേയും ഗവര്‍ണര്‍ ക്ഷണിച്ചു. കേരളത്തില്‍ സംരംഭങ്ങള്‍ക്ക് ലഭിക്കുന്ന പിന്തുണ അന്താരാഷ്ട്ര മേളയിലൂടെ പ്രകാശിപ്പിക്കുന്നതില്‍ സംഘാടകര്‍ വിജയിച്ചതായി അദ്ദേഹം പറഞ്ഞു. പുതിയ സംരംഭങ്ങള്‍ക്ക്  വേണ്ടി കേരളം വരുത്തിയ മാറ്റങ്ങള്‍ ശക്തമായി മേളയില്‍ അവതരിപ്പിച്ചിട്ടുണ്ട്. മേളയുടെ ആശയമായ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് വിവിധ വകുപ്പുകളുടെയും കുടുംബശ്രീ, സാഫ് തുടങ്ങിയ ഏജന്‍സികകളുടെ സ്റ്റാളുകളിലൂടെയും ജനങ്ങള്‍ക്ക് എത്തിക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ ഗവര്‍ണര്‍ അഭിനന്ദിച്ചു.

സ്ത്രീശാക്തീകരണത്തില്‍ കേരളം എന്നും മുന്നിലാണ്. കുടുംബശ്രീ, സാഫ് എന്നിവയ്ക്ക് പുറമെ വനിതാ വികസന കോര്‍പറേഷന്റെ നേതൃത്വത്തില്‍ വനിതാ സംരംഭകര്‍ ദേശീയ പവലിയനില്‍ ഇതാദ്യമായി സാന്നിധ്യമറിയിച്ചത് എടുത്തുപറയേണ്ടതാണ്. പവലിയനില്‍ സ്റ്റാര്‍ട്ട് അപ് സംരംഭത്തെക്കുറിച്ച് ഇതര സംസ്ഥാനങ്ങളിലെ പ്രതിനിധികളെ പങ്കെടുപ്പിച്ച് നടത്തിയ ആശയവിനിമയം മാതൃകാപരമാണെന്നും കേരളം എല്ലാകാര്യത്തിലും വേറിട്ടതാണെന്ന് വ്യക്തമാക്കിയതായും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

ടൂറിസം, സഹകരണ, ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പ്രഗതി മൈതാനില്‍കേരളം ഒരുക്കിയിട്ടുള്ള പവലിയന്‍ അനന്തസാദ്ധ്യതകളാണ് മറ്റ്‌സംസ്ഥാനങ്ങള്‍ക്കുമുന്നില്‍തുറന്നിടുന്നതെന്ന് മന്ത്രി പറഞ്ഞു. സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ ലഘൂകരിക്കുന്നതിന് നിയമങ്ങളില്‍സംസ്ഥാന സര്‍ക്കാര്‍ വരുത്തിയ പരിഷ്‌കാരങ്ങള്‍ സംരംഭകര്‍ക്ക് പരിചയപ്പെടുന്നതിനുള്ള സഹായകമായ പ്രദര്‍ശനമാണ് കേരളത്തിന്റേത്. ഇന്ത്യക്ക് അകത്തും പുറത്തും സ്റ്റാര്‍ട്ട് അപ് സംരംഭങ്ങള്‍ ഒരുക്കുന്നതിന് സമ്പൂര്‍ണ കണ്‍സള്‍ട്ടന്‍സി സേവനം നല്‍കാന്‍ കേരളം സന്നദ്ധമാണ് എന്ന വാഗ്ദാനമാണ് കേരളം നല്‍കുന്നത്.

പുതുമയുള്ള ബിസിനസ് ആശയവുമായി കേരളത്തിലെത്തുന്ന ഏതൊരുസംരംഭകനും തുടക്കം മുതല്‍ വിജയകരമായ നടത്തിപ്പ് വരെ മെന്റര്‍ഷിപ്പ്, ഫണ്ടിംഗ്, പേറ്റന്റ് ക്രമീകരണം, സാങ്കേതികസഹായം തുടങ്ങി എല്ലാരംഗത്തും കാര്യക്ഷമമായ സഹകരണം നല്‍കാന്‍ കേരള സ്റ്റാര്‍ട്ട് അപ് മിഷന് കഴിയും. തിരുവനന്തപുരത്തിന് പുറമെവിവിധ ജില്ലകളിലും ഇന്‍കുബേറ്ററുകളുമായി പുതു സംരംഭകര്‍ക്ക് ദിശാബോധവും സഹകരണവും സാമ്പത്തിക പിന്തുണയും നല്‍കുന്ന കേരള സ്റ്റാര്‍ട്ട് അപ് മിഷന്‍കേരളത്തിന് പുറത്തേക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ആദ്യമായി ഹൈസ്പീഡ് ഇന്റര്‍നെറ്റ് പദ്ധതി നടപ്പാക്കുന്ന സംസ്ഥാനമായി കേരളം മാറിക്കഴിഞ്ഞതായി മന്ത്രി പറഞ്ഞു.

ന്യൂഡല്‍ഹിയിലെ കേരള പ്രതിനിധി ഡോ. എ. സമ്പത്ത്, റസിഡന്റ്  കമ്മീഷണര്‍ പുനീത്കുമാര്‍, ഗവര്‍ണറുടെ സെക്രട്ടറി ദേവേന്ദ്രകുമാര്‍ ദൊതാവത്, പി.ആര്‍.ഡി അഡീഷണല്‍ ഡയറക്ടര്‍ എന്‍. സുനില്‍ കുമാര്‍, പവലിയന്‍ ഡയറക്ടര്‍ എന്‍.പി. സന്തോഷ്  എന്നിവര്‍ സംബന്ധിച്ചു. നാടന്‍പാട്ട് കലാകാരന്‍ ജയചന്ദ്രന്‍ കടമ്പനാടിന്റെ മണ്‍പാട്ടുകള്‍ക്കൊപ്പം മലയാളികളും ഇതരസംസ്ഥാനങ്ങളിലുള്ളവരും പങ്കുചേര്‍ന്നതോടെ കേരളദിനം അന്താരാഷ്ട്ര മേളക്ക് പുതിയ അനുഭവമായി.